കൊച്ചി: എട്ടു വയസ്സുകാരിയെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റില്‍ രാജ് ലഹരിക്ക് അടിമയാണെന്ന് നാട്ടുകാര്‍. മദ്യം, ലഹരിമരുന്ന് എന്നിവ ഉപയോഗിച്ചു കഴിഞ്ഞാല്‍ ദിവസങ്ങളോളം വീട്ടിലെ മുറിയില്‍ തന്നെ കഴിയുന്നതാണു രീതി. ലഹരി ഉപയോഗിച്ചാല്‍ ലൈംഗിക വൈകൃതം നടത്തുന്ന സ്വഭാവക്കാരനായ ക്രിസ്റ്റില്‍ സമീപത്തെ വീട്ടിലെ തൊഴുത്തില്‍ നിന്ന പശുവിനെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതിനിടെയും പിടിയിലായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ വര്‍ഷം പെരുമ്പാവൂരില്‍ നടന്ന മോഷണക്കേസിലും പ്രതിയാണ്. ആലുവയില്‍ മുന്‍പു പ്രതി മേസ്തിരിപ്പണിക്കായി എത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കുറ്റവാളികള്‍ക്കിടയില്‍ ക്രിസ്റ്റില്‍ രാജ് അറിയപ്പെടുന്നത് 'കൊക്ക്' എന്ന പേരിലാണ്. ഉയരമുള്ള ശരീരവും ജനലിലൂടെ കയ്യിട്ടു മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്ന പതിവും മൂലമാണു 'കൊക്ക്' എന്ന ഇരട്ടപ്പേരില്‍ ക്രിസ്റ്റില്‍ രാജ് കുറ്റവാളികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. അതിഥിത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലാണു ഇയാള്‍ ചുറ്റിക്കറങ്ങുക. അവിടെ മോഷണം നടത്തി മോഷണമുതല്‍ അവര്‍ക്കു തന്നെ കിട്ടുന്ന വിലയ്ക്കു വില്‍ക്കുന്നതാണു രീതിയെന്നു പൊലീസ് പറയുന്നു.
ബാലികയെ ഉപദ്രവിച്ച സ്ഥലത്തുനിന്നു ലഭിച്ച പ്രതിയുടെ വിരലടയാളം വച്ചു ക്രൈം റെക്കോര്‍ഡ്‌സ് വിഭാഗം നടത്തിയ പരിശോധനയിലാണു 14 കേസുകളില്‍ പ്രതിയാണു എന്നു കണ്ടെത്തിയത്. തോട്ടയ്ക്കാട്ടുകര ന്യൂലെയ്‌നിലെ വീടുകളില്‍ നിന്നു കഴിഞ്ഞയാഴ്ച ഇയാള്‍ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചതായി പരാതിയുണ്ട്. അന്നു സിസിടിവി ദൃശ്യങ്ങള്‍ സഹിതം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കുട്ടിക്കാലം മുതല്‍ മോഷണം പതിവാക്കിയ ചരിത്രമുള്ള ക്രിസ്റ്റില്‍ രാജ് അയല്‍വാസിയായ, മാനസിക വെല്ലുവിളിയുള്ള അറുപതുകാരിയെ പീഡിപ്പിച്ച കേസിലും പ്രതിയാണ്. തിരുവനന്തപുരം പാറശാല സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ ക്രിസ്റ്റില്‍ ജയിലില്‍ കഴിഞ്ഞിരുന്നു. ബാലരാമപുരം, നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പു മോഷണക്കുറ്റത്തിനു നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയപ്പോള്‍ വിലങ്ങൂരി പൊലീസിനെ വെട്ടിച്ചു കടന്നെങ്കിലും പിടിയിലായി. ഇലക്ട്രിക്കല്‍,ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ റിപ്പയര്‍ ചെയ്യാനും ക്രിസ്റ്റിലിന് അറിയാമെന്നും പൊലീസ് പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ