കോഴിക്കോട്: കുടിവെള്ള കണക്ഷൻ ഉപയോഗിക്കുന്നതിൽനിന്ന് ദലിത് കുടുംബത്തെ വിലക്കിയ ജല അതോറിറ്റിക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ. മതിയായ രേഖകൾ നൽകിയില്ല എന്നാരോപിച്ചായിരുന്നു കുടിവെള്ളം മുടക്കിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ മലാപ്പറമ്പ് ജല അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയറോട് കമ്മിഷൻ ആക്ടിങ് അധ്യക്ഷൻ കെ.ബൈജുനാഥ് നിർദേശം നൽകി.
കോർപറേഷൻ ഇരുപത്തിനാലാം വാർഡിൽ അരുളപ്പാട് താഴം സത്യനേയും കുടുംബത്തേയുമാണ് വെള്ളം എടുക്കുന്നതിൽ നിന്ന് തടഞ്ഞത്. ഏഴു വർഷം മുൻപ് മരിച്ച മാതാവിന്റെ പേരിലുള്ള ഒന്നര സെന്റ് സ്ഥലത്താണ് കുടുംബം താമസിക്കുന്നത്. നഗരസഭയുടെ അമൃത് പദ്ധതി പ്രകാരമാണ് ഇവർക്ക് കുടിവെള്ള കണക്ഷൻ ലഭിച്ചത്. എന്നാൽ പൈപ്പ് കണക്ഷനു വേണ്ടി സത്യൻ സമർപ്പിച്ച അപേക്ഷയിൽ സഹോദരങ്ങളുടെ സമ്മതപത്രമില്ലെന്ന് ആരോപിച്ചാണ് വെള്ളം ഉപയോഗിക്കുന്നതിൽ നിന്നും കുടുംബത്തെ ഉദ്യോഗസ്ഥർ വിലക്കിയത്. സഹോദരങ്ങൾ ജില്ലയ്ക്കു പുറത്താണ് താമസം.
വീടിനു സമീപമുള്ള പൊതുടാപ്പിൽ നിന്നാണ് ഇവർ വെള്ളമെടുത്തിരുന്നത്. പദ്ധതി പ്രകാരം എല്ലാവർക്കും കുടിവെള്ള കണക്ഷൻ ലഭിച്ചതിനാൽ പൊതുടാപ്പ് വിച്ഛേദിക്കപ്പെട്ടു. സിവിൽ എൻജിനീയറിങ് വിദ്യാർഥിയായ മകൾക്കും പത്താം ക്ലാസ് വിദ്യാർഥിയായ മകനും അടങ്ങുന്നതാണ് കുടുംബം. ഇവർക്കു സ്വന്തമായി കിണറില്ല. റസിഡൻസ് അസോസിയേഷൻ നൽകുന്ന വെള്ളമാണ് ഇവർക്ക് ഇപ്പോൾ ആശ്രയം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ