പാലക്കാട്: സ്വകാര്യ മൂലധനത്തെ മുന്‍കാലങ്ങളിലും എതിര്‍ത്തിട്ടില്ല, ഇനി എതിര്‍ക്കുകയുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.സ്വകാര്യ മൂലധനത്തെയല്ല, ആഗോളവല്‍ക്കരണത്തെയാണ് പാർട്ടി എതിര്‍ക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ചിറ്റൂരില്‍ എന്‍ജിഒ യൂണിയന്‍ വജ്രജൂബിലി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുത്തക മുതലാളിത്തത്തിന്റെയും ഭൂപ്രഭുത്വത്തിന്റെയും ധനമൂലധന ശക്തികളുടെയും താല്‍പ്പര്യം സംരക്ഷിക്കുന്ന ഭരണവ്യവസ്ഥയാണ് ഇന്ത്യയിലുള്ളത്. മുതലാളിത്ത സമൂഹമാണ്, സോഷ്യലിസ്റ്റ് സംവിധാനമാണെന്ന തെറ്റിദ്ധാരണ വേണ്ട. സ്വകാര്യ മേഖലയ്ക്ക് എതിരെയല്ല പാർട്ടി സമരം നടത്തിയത്. ഇ എം എസിന്റെ കാലം മുതല്‍ വിദ്യാഭ്യാസ മേഖലയിലും വിവിധ തലങ്ങളിലും സ്വകാര്യ മേഖലയുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് 57,000 കോടി രൂപയാണ് തരാനുള്ളത്. ഈ സാഹചര്യം മറികടന്ന് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കിഫ്ബി വഴി വികസനം നടപ്പാക്കാനായി. ഇപ്പോള്‍ ടൂറിസം, വ്യവസായ, സേവന, വിദ്യാഭ്യാസ മേഖലകളിലൊക്കെ സ്വകാര്യ നിക്ഷേപം വേണം. സ്വകാര്യ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും നിക്ഷേപമാവാം. നാട്ടില്‍ത്തന്നെ നിരവധി നിക്ഷേപകരുണ്ട്. സഹകരണ മേഖല, പൊതുമേഖല, വ്യക്തികള്‍, കമ്പനികള്‍ തുടങ്ങിയവ വികസനത്തിന് ഉപയോഗപ്പെടുത്താം. അങ്ങനെ ഉപയോഗിക്കുന്നത് തെറ്റാണെന്നാണ് ചില മാധ്യമങ്ങള്‍ പറയുന്നത്. മുതലാളിത്ത സമൂഹത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം വിഹിതം നല്‍കാതെ അവഗണിക്കുമ്പോള്‍ പുതിയ സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്തുകയേ വഴിയുള്ളൂവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ