കവിത 

കൈകള്‍: കെ ജയകുമാര്‍ എഴുതിയ കവിത

കെ. ജയകുമാര്‍

കൈകളും ഞാനും
ഇണപിരിയാത്തവര്‍.
സാദാ നമസ്‌തേ കൊണ്ടും
പാദനമസ്‌കാരംകൊണ്ടും
ജീവിതം നേടിത്തന്നത് ഈ കൈകള്‍

അതിരുകള്‍ ഭേദിച്ച കൈകള്‍
ഇടുങ്ങിയ ഈ ചുമരുകളും നിര്‍മ്മിച്ചു.
നഗരമാളികകള്‍ പണിത കരങ്ങള്‍ 
മലിനസ്വര്‍ഗ്ഗങ്ങളും തീര്‍ത്തു. 
ജെസിബിയെ നിയന്ത്രിച്ച കൈകള്‍ 
ചേരികള്‍ക്കു തീയും വച്ചു.

ഉപേക്ഷിക്കപ്പെട്ട അനാഥക്കുഞ്ഞിനെ
കോരിയെടുത്തത് ഈ കൈകള്‍.
പത്തു പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം
അവളുടെ മുറിയില്‍ കയറി
സാക്ഷയിട്ടതും ഈ കൈകള്‍.

പ്രണയകവിതകള്‍ കുറിച്ചതും 
ഭോഗാസക്തിയില്‍ ഉടല്‍ വരിഞ്ഞതും
തിരസ്‌കരിക്കപ്പെട്ട പ്രണയത്തിന്റെ മുഖത്ത് 
ആസിഡ് ഒഴിച്ചതും ഇതേ കരങ്ങള്‍. 

ബന്ദിയെ തുറന്നുവിട്ടതും
നിരപരാധിയെ തടവിലിട്ടതും 
എന്റെ കൈകള്‍.
അന്നം കൊടുത്തതും 
അപ്പം മോഷ്ടിച്ചതും ഇതേ കൈകള്‍. 
ദാഹിച്ച ഭിക്ഷുവിന് ജലം കൊടുത്തതും 
അയല്‍ക്കിണറ്റില്‍ 
വിഷം തളിച്ചതും ഈ കൈകള്‍. 

പാരിതോഷികങ്ങള്‍ കൊണ്ടുവന്നതും 
നിന്റെ അച്ഛനെ
തീണ്ടാപ്പാടകലെ ആട്ടിയോടിച്ചതും 
നിന്റെ അമ്മയെ കാമത്തറയില്‍ തറച്ചതും 
പിന്നെ വഴിപിഴച്ചവളെ
കല്ലെറിഞ്ഞതും ഇതേ കൈകള്‍ 

പണമെണ്ണിക്കെട്ടിയതും 
യാചിക്കാന്‍ നീണ്ടതും ഒരേ കരങ്ങള്‍. 
ആജ്ഞാപിക്കാനുയര്‍ന്നതും 
മാപ്പിരക്കാന്‍ കൂമ്പിയതും ഇതേ കൈകള്‍.
സാന്ത്വനിപ്പിച്ചതും 
ചങ്കു പിളര്‍ത്തതും 
പ്രാര്‍ത്ഥിച്ചതും ശപിക്കാനുയര്‍ന്നതും 
ഇതേ കൈകള്‍. 

പ്ലാസ്റ്ററില്‍ തടവിലാക്കപ്പെട്ട 
കൈകള്‍ക്കിപ്പോള്‍ 
തെറ്റും ശരിയുമില്ല;
സ്‌നേഹവും വിദ്വേഷവുമില്ല
മമതയില്ല, ചലനമില്ല;
ഓര്‍മ്മകളുമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം