കവിത 

'പരോള്‍ സ്വാതന്ത്ര്യത്തോട് പറഞ്ഞത്'- ആശാലത എഴുതിയ കവിത

ആശാലത

ന്ന് തീരും 
തിരിച്ചു പോവും എന്ന്
പരോളിലിറങ്ങിയ ആള്‍ സ്വാതന്ത്ര്യത്തോട് പറഞ്ഞു

സ്വാതന്ത്ര്യം ഒന്നും പറഞ്ഞില്ല
നീ പോയാലെന്ത് വന്നാലെന്ത്
എന്ന മട്ടില്‍ ചുമ്മാ അങ്ങനെ നിന്നു.

പരോളിലിറങ്ങിയ ആളുടെ ഹൃദയം നുറുങ്ങിപ്പോയി

ഇനി എന്നാ ഒരു വെയില് കാണുന്നത്?
നിലാവത്ത് ചുമ്മാ നടക്കുന്നത്?
മഴ നനയുന്നത്?
മിണ്ടിപ്പറഞ്ഞിരിക്കുന്നത്?
എന്നത് വേപഥു പൂണ്ടു

സ്വാതന്ത്ര്യം എന്നിട്ടുമൊന്നും പറഞ്ഞില്ല
വേഗം തിരിച്ചു വാ എന്നോ പോവണ്ട എന്നോ
കാണാന്‍ വരാം എന്നോ ഒന്നും

അതിന്റെ മുഖഭാവം പോലും മാറിയില്ല.
എന്തിന്,
യാത്ര പറയാന്‍ കൈ വീശിയതുപോലുമില്ല

നേരമായി.
മങ്ങിമുഷിഞ്ഞ ഒരു വെയില് 
പടര്‍ന്നു കിടന്നിരുന്നു.

പോകാനെനിക്കിഷ്ടമില്ല
എന്നെ മടക്കിയയക്കാതെ
നിന്റെ ഉയിരിലേക്ക് ചേര്‍ത്തുപിടിക്ക്
എന്നതിന്റെ ഉള്ളുമിടിച്ചു

സ്വാതന്ത്ര്യം അത് ശ്രദ്ധിച്ചോ ആവോ?
കല്ലുപോലെ നിന്നതേ ഉള്ളു.

പരോളിലിറങ്ങിയ ആള്‍
കറുത്ത ബോര്‍ഡില്‍ വലിയ അക്ഷരത്തില്‍
സ്വാതന്ത്ര്യം എന്നെഴുതി.
എന്നിട്ട്
വിരലില്‍ കുത്തി ഉയര്‍ന്നു നിന്നിട്ട് 
എഴുതിയതിനെ ആഞ്ഞുമ്മവച്ചു.

പിന്നെ
അവസാനം തൊട്ട് ആദ്യം വരെ
ചുണ്ടുകൊണ്ട് മായ്ചു
ഗേറ്റ് തുറന്ന് പുറത്തിറങ്ങി

പൊടുന്നനെ
അക്ഷരം മാഞ്ഞ ബോര്‍ഡില്‍നിന്ന്
കറുത്ത മേഘങ്ങളിരമ്പിവന്നു
അവയ്ക്കിടയില്‍ മിന്നല്‍ പിണരുകള്‍പ്പിണഞ്ഞുയര്‍ന്നു

മഴ 
ഇരമ്പിവന്ന്
വീടും ഗേറ്റും മതിലും റോഡും 
എല്ലാ അതിരും
മായ്ചു കളഞ്ഞു.

പരോളിലിറങ്ങിയ ആളെ കാണാനേ ഇല്ലായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി