തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതിയുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് ഓപ്പറേറ്റർമാർ ഉയർത്തിയ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികളിലേക്ക്. സംസ്ഥാനത്ത് കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സമാന്തരമായി ഒരേ റൂട്ടിൽ സർവീസ് നടത്തുന്ന മേഖലകൾ കണ്ടെത്താൻ റൂട്ട് മാപ്പിങ് നടത്തുമെന്ന് ഗതാഗത മന്ത്രി സിപി ജോൺ.
കഴിഞ്ഞ മാസമാണ് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതിക്ക് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചത്. എന്നാൽ, പദ്ധതി യാഥാർത്ഥ്യമായതോടെ തങ്ങളുടെ ദിവസേനയുള്ള കളക്ഷൻ വൻതോതിൽ ഇടിഞ്ഞെന്നും പല സർവീസുകളും സാമ്പത്തികമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്തവിധം പ്രതിസന്ധിയിലായെന്നും സ്വകാര്യ ബസ് ഉടമകൾ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഗതാഗത വകുപ്പിന്റെ പുതിയ നീക്കം.
8,000 ബസുകളെയും ബാധിച്ചിട്ടില്ല; പരാതിയുള്ള റൂട്ടുകൾ പ്രത്യേകം പരിശോധിക്കും
പ്രിയദർശിനി പദ്ധതി സംസ്ഥാനത്തെ എല്ലാ സ്വകാര്യ ബസുകളെയും ഒരുപോലെയല്ല ബാധിച്ചിട്ടുള്ളതെന്ന് വാർത്താ സമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് സർവീസ് നടത്തുന്ന എണ്ണായിരത്തോളം (8,000) സ്വകാര്യ ബസുകളിൽ എല്ലാറ്റിനെയും ഈ പ്രതിസന്ധി ബാധിച്ചിട്ടില്ല. കാരണം, സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന പല ഉൾപ്രദേശങ്ങളിലും കെ.എസ്.ആർ.ടി.സി ബസുകളുടെ സാന്നിധ്യമില്ല. എന്നാൽ ഒരേ റൂട്ടിൽ സമാന്തരമായി സർവീസ് നടത്തുന്ന ഇടങ്ങളിൽ പ്രതിസന്യിയുണ്ട്. അത്തരം റൂട്ടുകൾ കൃത്യമായി തിരിച്ചറിയാനാണ് റൂട്ട് മാപ്പിങ് നടത്തുന്നത്. - മന്ത്രി വ്യക്തമാക്കി.
വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനുമായി ചർച്ച നടത്തിയതായും റൂട്ട് മാപ്പിങ് പ്രക്രിയയുമായി മുന്നോട്ട് പോകാൻ മുഖ്യമന്ത്രി അനുമതി നൽകിയതായും മന്ത്രി അറിയിച്ചു. വെള്ളിയാഴ്ച രാവിലെ തന്നെ ഗതാഗത കമ്മീഷണറുമായി ഇക്കാര്യം സംസാരിച്ചിരുന്നു. സമാന്തര സർവീസുകൾ കാരണം സ്വകാര്യ ഓപ്പറേറ്റർമാർ കടുത്ത ബുദ്ധിമുട്ട് നേരിടുന്ന റൂട്ടുകൾ റൂട്ട് മാപ്പിങ്ങിലൂടെ പ്രത്യേകം കണ്ടെത്താനാണ് തീരുമാനം. ബസ് ഉടമകൾ പ്രഖ്യാപിച്ചിട്ടുള്ള സമര ഭീഷണിയെക്കുറിച്ചുള്ള ചോദ്യത്തിന്, അവർക്ക് പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി.
ഈഞ്ചക്കലിലെ മാലിന്യം ഉടൻ നീക്കും
ഗതാഗത പ്രതിസന്ധിക്ക് പുറമേ തിരുവനന്തപുരം നഗരത്തിലെ മറ്റൊരു പ്രധാന വിഷയത്തിലും മന്ത്രി നിലപാട് വ്യക്തമാക്കി. തിരുവനന്തപുരം കോർപ്പറേഷൻ ഈഞ്ചക്കലിലുള്ള കെഎസ്ആർടിസി ഭൂമിയിൽ അനധികൃതമായി തള്ളിയിട്ടുള്ള മാലിന്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ഉടൻ തന്നെ നീക്കം ചെയ്യുമെന്നും, അതിനുശേഷം ഈ ഭൂമി മറ്റ് വികസന ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി സി.പി. ജോൺ കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates