മസ്‌ക്കറ്റ്: യെമനില്‍ വീശിയടിച്ച മെകുനു ചുഴലിക്കാറ്റ് ഒമാന്റെ ദക്ഷിണ മേഖലയില്‍ വന്‍ ദുരന്തം വിതയ്ക്കുന്നു. ചുഴലിക്കാറ്റില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടുവെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധിപേരെ കാണാതായിട്ടുണ്ട്. കാണാതായവരില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ദോഹാര്‍ മേഖലയിലാണ് ഇപ്പോള്‍ കാറ്റ് വീശുന്നത്. അടുത്ത 48 മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ദക്ഷിണ ഒമാനിലെ റെയ്‌സൂത്തിനും റാഖ്യൂത്തിനും ഇടയിലുള്ള തീരദേപ്രദേശത്ത് കാറ്റ് ശക്തമായതായി ഒമാന്‍ കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. മണിക്കൂറില്‍ 126144 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. ശക്തമായ മഴയും മേഖലയില്‍ അനുഭവപ്പെടുന്നു.
ശക്തമായ മഴയിലും കാറ്റിലും 40ല്‍ അധികം പേരെ കാണാതായിട്ടുണ്ട്.ആയിരക്കണക്കിനു മൃഗങ്ങളെയും വെള്ളപ്പൊക്കത്തില്‍ കാണാതായിട്ടുണ്ട്. തീരദേശ മേഖലയില്‍ വൈദ്യുതി വിതരണ ശൃംഖല പൂര്‍ണമായും തകര്‍ന്നു.
മാനിലെ മൂന്നാമത്തെ വലിയ നഗരമായ സലാലയിലും പരിസരത്തുമാണ് കാറ്റ് കൂടുതലായി വീശിയടിക്കുക എന്ന നിഗമനത്തില്‍ സലാല അന്താരാഷ്ട്ര വിമാനത്താവളം ഇന്നും അടച്ചിട്ടിരിക്കുകയാണ്.
സലാലയിലെ ആശുപത്രികളില്‍നിന്ന് രോഗികളെ വ്യാഴാഴ്ചതന്നെ ഒഴിപ്പിച്ചിരുന്നു. രാജ്യത്തെ താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാരെയും വെള്ളിയാഴ്ച ഉച്ചയോടെ മാറ്റിപ്പാര്‍പ്പിച്ചു.
യെമെനിലെ സൊകോത്ര ദ്വീപില്‍ വന്‍നാശം വരുത്തിയ ശേഷമാണ് മെകുനു ചുഴലിക്കാറ്റ് ഒമാന്റെ തീരപ്രദേശത്ത് പ്രവേശിച്ചത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇവിടെ ഏഴു പേര്‍ കൊല്ലപ്പെട്ടതയാണ് റിപ്പോര്‍ട്ട്. ഒട്ടേറെ ഗ്രാമങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് സൊകോത്ര ദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കാറ്റിലും മഴയിലുംപെട്ട് 17 പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. 200 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ