കൊളംബോ: ശ്രീലങ്കയിലെ യുദ്ധ ഭൂമിയിൽ പുരാവസ്തു ഗവേഷകർ നടത്തിയ ഖനനത്തിൽ നിരവധി അസ്ഥിക്കൂടങ്ങൾ കണ്ടെത്തി. വടക്കു പടിഞ്ഞാറൻ മേഖലയിലെ മാന്നാറിലെ കൂട്ടക്കുഴിമാടത്തിൽ നടത്തിയ പരിശോധനയിൽ 230 അസ്ഥിക്കൂടങ്ങളാണ് കണ്ടെത്തിയത്. ചീനക്കളിമൺ പാത്രങ്ങൾ, ലോഹ വസ്തുക്കൾ, ആഭരണങ്ങൾ എന്നിവയും ഇവിടെ നിന്ന് ലഭിച്ചു. കോടതി ഉത്തരവിനെ തുടർന്നാണ് മാന്നാറിൽ ഖനനം നടത്തിയത്.
രാജ്യത്ത് തമിഴ് വിമതരും സൈന്യവും തമ്മിൽ 26 വർഷം നീണ്ട ആഭ്യന്തര യുദ്ധത്തിൽ 20,000 ആളുകളെ കാണാതായതായി മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒരു ലക്ഷത്തോളം ആളുകൾ കൊല്ലപ്പെടുകയും ചെയ്തു. വിമതരുടെ അധീനമേഖലയായിരുന്നു മാന്നാർ.
കെട്ടിടം നിർമിക്കാനായി കുഴിച്ചപ്പോൾ തൊഴിലാളികൾ മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് കോടതി ഖനനത്തിന് ഉത്തരവിട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ