സിയോൾ: ദക്ഷിണകൊറിയയിൽ കോവിഡ് പടർത്താൻ വഴിവച്ച ഷിൻചിയോൻജി ക്രൈസ്തവസഭയുടെ അധ്യക്ഷനെ അറസ്റ്റ് ചെയ്തു. 'ഷിൻചിയോൻജി ചർച്ച് ഓഫ് ജീസസ്' സ്ഥാപകനും 'പ്രൊമിസ്ഡ് പാസ്റ്റർ' എന്നറിയപ്പെടുകയും ചെയ്യുന്ന ലീ മാൻ-ഹീ ആണ് അറസ്റ്റിലായത്. കൊറോണ മുൻകരുതലുകൾ പാലിക്കാതെ രാജ്യത്തെമ്പാടും പ്രാർഥനായോഗം സംഘടിപ്പിച്ചതും രോഗം ബാധിച്ച സഭാംഗങ്ങളുടെ പേര് രഹസ്യമാക്കിവച്ചതിനുമാണ് എൺപത്തെട്ടുകാരനായ ലീ മാൻ-ഹീയെ അറസ്റ്റ് ചെയ്തത്.
രാജ്യത്ത് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത നഗരമായ ഡേഗുവിൽ ലീയുടെ അനുയായിയും ഷിൻചിയോൻജി അംഗവുമായ 61കാരിയിൽ നിന്നാണ് വൈറസ് പകർന്നത്.
സഭയുടെ നടപടിയാണ് സ്ഥിതി രൂക്ഷമാക്കിയതെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയപ്പോൾ വാർത്താസമ്മേളം വിളിച്ചുകൂട്ടി ലീ മാൻ-ഹീ തലകുമ്പിട്ട് രാജ്യത്തോട് മാപ്പിരന്നു. എന്നാൽ, അസൂയാലുക്കളായ തിന്മയുടെ ശക്തികളാണ് സഭാംഗങ്ങൾക്കിടയിൽ രോഗം പടർത്തിയതെന്നാണ് ലീ മാൻ-ഹീയുടെ അവകാശവാദം. കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ സർക്കാരുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. സത്യം കോടതിയിൽ തെളിയിക്കുമെന്നാണ് സഭയുടെ വക്താവ് നിലപാടറിയിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ