ന്യൂയോർക്ക്: അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീഡിയോ കോൺഫറൻസിലൂടെ സംവാദം നടത്താൻ താത്പര്യമില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനുമായുള്ള വെർച്വൽ സംവാദത്തിനാണ് ട്രംപ് വിസമ്മതമറിയിച്ചത്.
വെർച്വൽ സംവാദത്തിനായി തന്റെ സമയം പാഴാക്കാൻ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ് നിലപാടറിയിച്ചത്.
ഒക്ടോബർ 15നാണ് രണ്ടാം സംവാദം നടക്കേണ്ടത്. സംവാദത്തിൽ പങ്കെടുക്കുന്നവർ വ്യത്യസ്ത സ്ഥലങ്ങളിലിരുന്ന് പങ്കെടുക്കുന്ന രീതിയിലായിരിക്കുമെന്നാണ് അധികൃതർ പ്രഖ്യാപിച്ചത്. ഈ നിർദേശമാണ് ട്രംപ് തള്ളിയത്.
നേരത്തെ കോവിഡ് മുക്തനാകാതെ ഡൊണാൾഡ് ട്രംപുമായി സംവാദത്തിനില്ലെന്ന് ജോ ബൈഡൻ പറഞ്ഞിരുന്നു. അദ്ദേഹത്തിന് അപ്പോഴും കോവിഡുണ്ടെങ്കിൽ ഞങ്ങൾ തമ്മിൽ ഒരു സംവാദമുണ്ടാകില്ലെന്നായിരുന്നു ബൈഡന്റെ പ്രതികരണം. ട്രംപുമായി സംവാദം നടത്താൻ ആഗ്രഹിക്കുന്നു. എന്നാൽ, അദ്ദേഹം കോവിഡുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടങ്ങൾ പാലിക്കണമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
ആദ്യ സംവാദത്തിനു രണ്ട് ദിവസങ്ങൾക്കു ശേഷമാണ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം രോഗമുക്തനായി ആശുപത്രി വിട്ടു. നാല് ദിവസത്തെ ചികിത്സയ്ക്ക് ശേഷം പൂർണ ആരോഗ്യവാനെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയതിന് പിന്നാലെയാണ് അദ്ദേഹം ആശുപത്രി വിട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ