കറാച്ചി: ശരീരഭാഗങ്ങൾ ചിതറിക്കിടക്കുന്ന നിലയിൽ എഴുപതുകാരന്റെ മൃതദേഹം ഫ്ലാറ്റിൽ കണ്ടെത്തി. ഫോൺ സന്ദേശം ലഭിച്ചതനുസരിച്ച് ഫ്ളാറ്റിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് ശരീരാവശിഷ്ടങ്ങൾ കണ്ടത്. മൃതദേഹത്തിനരികിൽ ഗാഢനിദ്രയിലായിരുന്ന സ്ത്രീയെ അറസ്റ്റുചെയ്തു.
കറാച്ചിയിലെ സാദ്ദാർ പ്രവിശ്യയിലുള്ള ഫ്‌ളാറ്റിൽ ഒരാളുടെ കൈ കണ്ടെന്ന് പറഞ്ഞാണ് പൊലീസിന് ഫോൺ സന്ദേശം ലഭിച്ചത്. ഇതനുസരിച്ച് സംഭവസ്ഥലത്ത് പരിശോധനയ്‌ക്കെത്തിയ പൊലീസ് ഫ്‌ളാറ്റ് തുറന്ന് അകത്തുകടന്നു. ഉറങ്ങിക്കിടക്കുന്ന സ്ത്രീയെയും ഇവർക്ക് ചുറ്റുമായി വൃദ്ധന്റെ ശരീരഭാഗങ്ങൾ ചിതറിക്കിടക്കുന്നതുമാണ് പൊലീസ് കണ്ടത്. 45കാരിയായ ഇവരെ പ്രധാന പ്രതിയാക്കി അറസ്റ്റ് ചെയ്തു. കൊലപാതകം നടന്നത് എന്നാണെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും ഈ ആഴ്ച സംഭിവിച്ചതാകാമെന്നാണ് പൊലീസ് കരുതുന്നത്.
ശരീരം കീറിമുറിക്കാൻ ഉപയോഗിച്ച ആയുധങ്ങളും രക്തക്കറ പറ്റിയ വസ്ത്രങ്ങളും ഫ്‌ളാറ്റിൽ നിന്ന് കണ്ടെത്തി. മരിച്ചയാൾ തന്റെ ഭർത്താവാണെന്നാണ് സ്ത്രീ ആദ്യം പറഞ്ഞത്. എന്നാൽ പിന്നീടിവർ തങ്ങൾ വിവാഹിതരായിട്ടില്ലെന്നും അയാൾ സഹോദരിയുടെ ഭർത്താവാണെന്നും മാറ്റിപ്പറഞ്ഞു. ഇരുവരും പലപ്പോഴും ഫ്‌ളാറ്റിൽ ഒന്നിച്ചുണ്ടാകാറുണ്ടെന്നും പണത്തെച്ചൊല്ലി ഇവർ വഴക്കടിക്കാറുണ്ടെന്നും അയൽക്കാർ മൊഴി നൽകി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ