ലണ്ടന്‍: ലോകമാകെ പടര്‍ന്നുപിടിക്കുന്ന കോവിഡിന്റെ ഒമൈക്രോണ്‍ വകഭേദം ഒരു വര്‍ഷം മുമ്പുണ്ടായിരുന്ന കോവിഡേ അല്ലെന്ന് ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി ഇമ്യൂണോളജിസ്റ്റ്. ഒമൈക്രോണ്‍ തീര്‍ത്തും ദുര്‍ബലമായ ലക്ഷണങ്ങള്‍ ഉള്ള രോഗാവസ്ഥയാണെന്ന വാദത്തെ പിന്താങ്ങിക്കൊണ്ടാണ് ജോണ്‍ ബെല്ലിന്റെ വാക്കുകള്‍. ബിബിസി റേഡിയോ ഫോറിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബെല്‍.
''ഒരു വര്‍ഷം മുമ്പ് നമ്മള്‍ കണ്ട ഭീകരമായ അവസ്ഥ ചരിത്രമായിക്കഴിഞ്ഞു. തീവ്ര പരിചരണ വിഭാഗങ്ങള്‍, മരണങ്ങള്‍ ഇതൊക്കെ പഴയ കഥയാണ്. അതൊന്നും ആവര്‍ത്തിക്കില്ലെന്ന് നമ്മള്‍ ഉറപ്പിക്കേണ്ടതുണ്ട്''- ബെല്‍ പറഞ്ഞു.
കഴിഞ്ഞ നവംബറില്‍ കണ്ടെത്തിയ ഒമൈക്രോണ്‍ വകഭേദം ലോകത്ത് മിക്കയിടത്തും അതിവേഗത്തില്‍ പടര്‍ന്നുപിടിക്കുകയാണ്. യൂറോപ്പില്‍ കോവിഡ് കേസുകള്‍ പെരുകയാണെങ്കിലും പുതുവര്‍ഷത്തില്‍ പുതിയ നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തില്ലെന്ന് ബ്രിട്ടന്‍ വ്യ്ക്തമാക്കിയിട്ടുണ്ട്. ഇതിനെ അനുകൂലിച്ചാണ് ബെല്‍ രംഗത്തുവന്നത്.
ഇന്ത്യയില്‍ ഒമൈക്രോണ്‍ ആയിരത്തിലേക്ക്
രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും പതിനായിരം കടന്നു. ഒരു മാസത്തിന് ശേഷം ഇതാദ്യമായാണ് കോവിഡ് കേസുകള്‍ 10,000 കടക്കുന്നത്. 24 മണിക്കൂറിനിടെ 13,154 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 268 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
നവംബര്‍ 26നാണ് ഇതിന് മുന്‍പ് അവസാനമായി പതിനായിരം കടന്നത്. അന്ന് 10,549 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടുദിവസമായി രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന പ്രവണതയാണ് കാണുന്നത്.
മുംബൈയില്‍ മാത്രം ഇന്നലെ 2500ലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയിലും കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യമാണ്. അതിനിടെ രാജ്യത്ത് ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 961 ആയി ഉയര്‍ന്നു. ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവുമധികം കേസുകള്‍. ഡല്‍ഹിയില്‍ 263 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ ഇത് 252 വരും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ