ദുബൈ: ദുബൈ പൊലീസിന്റെ പട്രോളിങ് ചിത്രീകരിക്കുകയും വിഡിയോ ക്ലിപ്പ് സാമൂഹിക മാധ്യമം വഴി കാമുകിക്ക് അയച്ചുകൊടുക്കുകയും ചെയ്ത കുറ്റത്തിന് 32 കാരനായ ഗൾഫ് പൗരന് ദുബായ് ക്രിമിനൽ കോടതി അരലക്ഷം ദിർഹം പിഴ ചുമത്തി. സ്നാപ്ചാറ്റ് വഴിയാണ് കാമുകിക്ക് പ്രതി വീഡിയോ അയച്ചു കൊടുത്തത്.
പ്രതി തന്റെ രണ്ടു സുഹൃത്തുക്കളോടൊപ്പം കാറിൽ ദുബൈയിലെ പാം ജുമൈറ ഏരിയയിൽ എത്തിയപ്പോഴായിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.പ്രതിയും കൂട്ടുകാരും സഞ്ചരിക്കുന്ന വാഹനത്തിന് സമീപത്തുകൂടെ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ്, പ്രതി സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. മുന്നറിയിപ്പ് നൽകാൻ സംഘത്തെ പൊലീസുകാരൻ തടഞ്ഞുനിർത്തി. ഈ സമയം കാറിന്റെ പിൻസീറ്റിൽ ഇരിക്കുകയായിരുന്ന പ്രതി പൊലീസ് പട്രോളിങ് വാഹനം ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ പകർത്തുകയും പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്തു.
വിഡിയോ ചിത്രീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ ഇതിന്റെ ഉള്ളടക്കത്തെക്കുറിച്ച് അന്വേഷിച്ചെങ്കിലും പ്രതി മറുപടി പറഞ്ഞില്ല. തുടർന്ന് ഫോൺ കൈമാറാൻ പറഞ്ഞെങ്കിലും പ്രതി അത് നിഷേധിച്ചു. തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും കസ്റ്റഡിയിൽ വയ്ക്കുകയുമായിരുന്നു.പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി. കുറ്റസമ്മത മൊഴിയും ഫോറൻസിക് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള കാര്യങ്ങളും അടിസ്ഥാനമാക്കി കേസെടുക്കുകയായിരുന്നു. വിധി അപ്പീൽ കോടതി സ്ഥിരീകരിക്കുകയും ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ