കന്നഡ നടി സൗജന്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് അച്ഛൻ പ്രഭു മഡപ്പ. മകൾക്ക് പ്രശ്നങ്ങളൊന്നുമില്ലായിരുന്നെന്നും നടൻ വിവേകാണ് മരണത്തിന് പിന്നിലെന്നും ആരോപിച്ച് അദ്ദേഹം പൊലീസിൽ പരാതി നൽകി. തുടർന്ന് കേസ് അന്വേഷിക്കുന്ന കുമ്പളാഗോഡ് പൊലീസ് വിവേകിനെയും അസിസ്റ്റന്റ് മഹേഷിനേയും ചോദ്യം ചെയ്തു.
വിവാഹം കഴിക്കുന്നതിനായി വിവേക് മകളെ ഉപദ്രവിച്ചിട്ടുണ്ടാകാം എന്നാണ് പ്രഭു മഡപ്പയുടെ ആരോപണം. 'എന്റെ മകൾക്ക് ഒരു പ്രശ്നവുമില്ല. അടുത്തിടെയാണ് അവൾക്ക് ഞാൻ പണം നൽകിയത്. സ്വർണം കാണാനില്ല. അവളുടെ മരണത്തിന് മറ്റെന്തെങ്കിലും കാരണം കൂടി കാണും. പൊലീസ് എത്തുന്നതു കാത്തു നിൽക്കാതെ മഹേഷ് എന്റെ മകളുടെ മൃതശരീരം അത് കണ്ടെത്തിയ സ്ഥലത്തുനിന്ന് മാറ്റിയിരുന്നു. സൗജന്യയുടെ ഫോൺ മിസ്സിങ്ങാണ്. അത് കണ്ടത്തിയാൽ, എല്ലാം പുറത്തുവരും.- അദ്ദേഹം പറഞ്ഞു.
എന്നാൽ ആരോപണത്തിൽ പ്രതികരിക്കാനില്ലെന്നാണ് നടൻ വിവേകിന്റെ പ്രതികരണം. ഒരു വർഷത്തോളമായി സൗജന്യയെ അറിയാമെന്നും ബുദ്ധിമുട്ടുണ്ടാകുന്ന സമയത്തെല്ലാം അവളർ തന്നെവന്ന് കാണുമായിരുന്നു എന്നുമാണ് വിവേക് പറയുന്നത്. കേസ് കൃത്യമായി അന്വേഷിച്ച് നടപടിയെടുക്കാൻ കർണാടക ആഭ്യന്തരമന്ത്രി പൊലീസിന് നിർദേശം നൽകി.
ഇന്നലെയാണ് ബാംഗളൂരുവിലെ ഫ്ലാറ്റിനുള്ളിൽ സൗജന്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഫ്ളാറ്റിൽ നിന്ന് താരത്തിന്റെ ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. നാലു പേജോളം വരുന്ന കുറിപ്പിൽ തന്റെ മാനസിക നിലയെക്കുറിച്ച് താരം വ്യക്തമാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ