'ലൂസിഫറിൽ ഞാൻ സ്ത്രീസൗന്ദര്യത്തെ കാഴ്ചവസ്തുവാക്കി, അത് സ്ത്രീവിരുദ്ധത അല്ല'; പൃഥ്വിരാജ്

ഒരു പെൺകുട്ടിയോടു വളരെ മോശമായി പെരുമാറുന്ന അവരെ ഉപദ്രവിക്കുന്ന ഒരു നായകനോടു അവർക്ക് പ്രണയം തോന്നുന്നതിനെയാണ് താൻ സ്ത്രീവിരുദ്ധമായി കാണുന്നത്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് ലൂസിഫർ. ചിത്രത്തിലെ ഐറ്റം സോങ് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. സ്ത്രീവിരുദ്ധമായ സിനിമകളിൽ അഭിനയിക്കില്ല എന്ന് വ്യക്തമാക്കിയ പൃഥ്വിരാജ് തന്നെ തന്റെ സിനിമയിൽ ഐറ്റം ഡാൻസ് ഉൾപ്പെടുത്തിയതാണ് പലരും ചോദ്യം ചെയ്തത്. എന്നാൽ ലൂസിഫറിലെ ​ഗാനരം​ഗം സ്ത്രീ വിരുദ്ധമല്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്. 

ഒരു പെൺകുട്ടിയോടു വളരെ മോശമായി പെരുമാറുന്ന അവരെ ഉപദ്രവിക്കുന്ന ഒരു നായകനോടു അവർക്ക് പ്രണയം തോന്നുന്നതിനെയാണ് താൻ സ്ത്രീവിരുദ്ധമായി കാണുന്നത് എന്നാണ് താരം പറഞ്ഞത്. പെൺകുട്ടികൾ ഗ്ലാമറസ് വേഷം ധരിച്ച് ഡാൻസ് കളിക്കുന്നത് സ്ത്രീവിരുദ്ധതയായി തനിക്ക് തോന്നുന്നില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

എന്റെ സിനിമയിൽ ഐറ്റം ഡാൻസ് കണ്ടതുകൊണ്ടാണ് ആളുകൾ നെറ്റി ചുളിച്ചത്. കാരണം, സ്ത്രീവിരുദ്ധത ആഘോഷിക്കുന്ന സിനിമയുടെ ഭാഗമാകാൻ എനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് ഞാൻ പറയുകയും എന്റെ സിനിമയിലെ ഐറ്റം ഡാൻസ് സ്ത്രീവിരുദ്ധതയാണെന്ന് ആളുകൾക്ക് തോന്നുകയും ചെയ്യുന്നതുകൊണ്ടായിരിക്കാം അവർ നെറ്റി ചുളിച്ചത്. ഞാനത് ഒരുപാട് വിശദീകരിച്ചതാണ്. എങ്കിലും ഞാൻ വീണ്ടും എന്റെ നിലപാട് വ്യക്തമാക്കാം. എനിക്ക്, ഒരു പെൺകുട്ടി അല്ലെങ്കിൽ പെൺകുട്ടികൾ ഗ്ലാമറസ് വേഷം ധരിച്ച് ഡാൻസ് കളിക്കുന്നത് സ്ത്രീവിരുദ്ധതയായി തോന്നുന്നില്ല. സ്ത്രീവിരുദ്ധതയായി ഞാൻ മനസിലാക്കുന്നത് ഒരു പെൺകുട്ടിയോടു വളരെ മോശമായി പെരുമാറുന്ന അവരെ ഉപദ്രവിക്കുന്ന ഒരു നായകനോടു അവർക്ക് പ്രണയം തോന്നുന്നു എന്നൊക്കെയാണ്. എന്റെ ഇപ്പോഴത്തെ ജീവിതസാഹചര്യം വച്ച് എനിക്ക് അതിനോടു റിലേറ്റ് ചെയ്യാൻ പറ്റില്ല. കാരണം, ഞാനൊരു ഭർത്താവാണ്... അച്ഛനാണ്... അതുകൊണ്ടായിരിക്കാം - ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞു. 

ഗ്ലാമറസ് വേഷം ധരിച്ച് ഡാൻസ് ചെയ്യുന്നത് ഒബജക്ടിഫിക്കേഷൻ ആണെന്നാണ് താരം പറയുന്നത്. സൽമാൻ ഖാൻ ഷർട്ടൂരി ഡാൻസ് ചെയ്യുന്നതും ഒബജക്ടിഫിക്കേഷൻ ആണ്. കല അതിൽ തന്നെ ഒബജക്ടിഫിക്കേഷൻ ആണ്. വളരെ ഭംഗിയുള്ള മരം ഒരു സന്ധ്യാസമയത്ത് ബാക്ക് ലൈറ്റിൽ ഷൂട്ട് ചെയ്യുന്നത് ആ മരത്തെ ഒബജക്ട് ആക്കിയിട്ടാണ്. അതിനോട് എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. അതെ, ‘ലൂസിഫറി’ലെ അവസാന ഗാനരംഗത്ത് ഞാൻ സ്ത്രീസൗന്ദര്യത്തെ കാഴ്ചവസ്തുവായി ചിത്രീകരിച്ചിട്ടുണ്ട്. അതിൽ ഞാൻ സ്ത്രീവിരുദ്ധത ആഘോഷിച്ചുവെന്ന് സമ്മതിക്കില്ല.- പൃഥ്വിരാജ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com