സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രം ഒറ്റക്കൊമ്പന് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് നീക്കാതെ സുപ്രീംകോടതി. വിലക്കിന് സ്റ്റേ ആവശ്യപ്പെട്ട് അണിയറപ്രവർത്തകർ നൽകിയ പ്രത്യേകാനുമതി ഹർജി സുപ്രീം കോടതി തള്ളി. തിരക്കഥാകൃത്ത് ജിനു എബ്രഹാം നൽകിയ പകർപ്പവകാശ കേസിനെതിരെ ജില്ലാ കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ട് ഒറ്റക്കൊമ്പൻ ടീം കൊടുത്ത ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.
ഒറ്റക്കൊമ്പൻ തന്റെ തിരക്കഥയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ആരോപിച്ചാണ് തിരക്കഥാകൃത്ത് ജിനു പകർപ്പവകാശ കേസ് നൽകിയത്. ഇതേ തിരക്കഥയിൽ പൃഥ്വിരാജിന് നായകനാക്കിക്കൊണ്ട് കടുവ എന്ന ചിത്രവും ഒരുങ്ങുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ കേസിൽ ഇടപെടേണ്ടതില്ലെന്ന് സുപ്രീം കോടതി തീരുമാനിക്കുകയും വിചാരണ വേഗത്തിലാക്കാൻ വിചാരണക്കോടതിയോട് നിർദ്ദേശിക്കുകയും ചെയ്തു. ഇരു കക്ഷികളുടെയും സഹകരണത്തോടെ കേസ് ഒരു വർഷത്തിനകം തീർപ്പാക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെടുന്നു. ഈ പ്രമേയവുമായി ബന്ധപ്പെട്ട തിരക്കഥയുടെ നിർമാണ ജോലികളിൽ നിന്ന് വിട്ടുനിൽക്കാനും പ്രസ്തുത സിനിമ നിർമിക്കുകയോ റിലീസ് ചെയ്യുകയോ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാനുമുള്ള ജില്ലാ കോടതിയുടെ ഉത്തരവ് 2021 ഏപ്രിലിൽ ഹൈക്കോടതി ശരിവച്ചിരുന്നു.
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയാണ് ആദ്യം പ്രഖ്യാപിച്ചത്. ജിനു എബ്രഹാം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അതിനു ശേഷമാണ് ശേഷമാണ് സുരേഷ് ഗോപിയുടെ 250 ാം ചിത്രമായി ഒറ്റക്കൊമ്പൻ പ്രഖ്യാപിക്കുന്നത്. ഷിബിൻ തോമസ് കഥയും തിരക്കഥയുമെഴുതിയ ചിത്രം മാത്യൂസ് തോമസാണ് സംവിധാനം ചെയ്യുന്നത്. ടോമിച്ചൻ മുളകുപാടമാണ് നിർമാണം. എന്നാൽ രണ്ട് സിനിമകളിലേയും നായകകഥാപാത്രത്തിന്റെ പേര് കടുവാക്കുന്നേൽ കുറുവച്ചൻ എന്നായിരുന്നു. അതിനെത്തുടർന്നാണ് പകര്‍പ്പവകാശം ലംഘിച്ചുവെന്ന് കാണിച്ച് ജിനു എബ്രഹാം കേസ് കൊടുത്തത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ