നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗ പരാതിയിൽ പ്രതികരണവുമായി നടി മല്ലിക സുകുമാരൻ. അയാൾ മോശമാണെങ്കിൽ എന്തിനാണ് ആ കുട്ടി അയാളുടെ അടുത്തേക്ക് വീണ്ടും പോയതെന്നാണ് മല്ലിക ചോദിക്കുന്നത്. ഒന്നിലേറെ തവണ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന് പറയുന്നത് സത്യസന്ധമായി തോന്നുന്നില്ലെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ മല്ലിക സുകുമാരൻ പറഞ്ഞു.
പത്തൊന്‍പത് തവണ പീഡിപ്പിച്ചുവെന്നാണ് ആ പെണ്‍കുട്ടി പറയുന്നത്. അയാള്‍ മോശമാണെങ്കില്‍ എന്തിന് ആ കുട്ടി വീണ്ടും അയാളുടെ അടുത്തേക്ക് പോയത്. ഒരു തവണ ദുരനുഭവം ഉണ്ടായാല്‍ അത് മറ്റാരെയെങ്കിലും അറിയിക്കേണ്ടതല്ലേ. അതൊന്നും ചെയ്യാതെ ഒരു സുപ്രഭാതത്തില്‍ പത്തൊന്‍പത് തവണ പീഡിപ്പിച്ചുവെന്ന് പറയുന്നത് സത്യസന്ധമാണെന്ന് തോന്നുന്നില്ല. ആര്‍ക്കെതിരേയാണെങ്കിലും തക്കതായ കാരണം ഉണ്ടെങ്കില്‍ മാത്രമേ ആരോപണം ഉന്നയിക്കാവൂ.- മല്ലിക സുകുമാരന്‍ വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിനെക്കുറിച്ചും താരം പ്രതികരിച്ചു. ആ സംഭവത്തില്‍ താന്‍ പൂര്‍ണമായും അതിജീവിതയ്ക്ക് ഒപ്പമാണ്. ജോലി ചെയ്യാന്‍ പോയ കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. അതിന്റെ എല്ലാ വശങ്ങളും തനിക്കറിയാമെന്നും മല്ലിക പറഞ്ഞു.
വിജയ് ബാബുവിനെതിരെ യുവനടിയാണ് പരാതിയുമായി രംഗത്തെത്തിയത്. സിനിമയിൽ കൂടുതൽ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പിഡിപ്പിച്ചു എന്നാണ് വിജയ് ബാബുവിന് എതിരായ പരാതി. അതിനു പിന്നാലെ വിജയ് ബാബു ഫേയ്സ്ബുക്ക് ലൈവിൽ എത്തി പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയിരുന്നു. അതിനിടെ പരാതി വ്യാജമാണെന്ന ആരോപണവുമായി വിജയ് ബാബുവിന്റെ അമ്മ രംഗത്തെത്തി. മകനെതിരേ നടി നല്‍കിയത് വ്യാജ പരാതിയാണെന്നും ഇതിനു പിന്നില്‍ എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവര്‍ത്തകരാണെന്നുമാണ് ഇവരുടെ ആരോപണം. മകനെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നും പരാതിയിലുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നല്‍കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ