'നീലച്ചിത്ര നായകനെന്ന പേര് വീണു, പുറത്തിറങ്ങാനാവുന്നില്ല'; പരാതിയുമായി മറ്റൊരു യുവാവുകൂടി രം​ഗത്ത്

നായകന്റെ കൂട്ടുകാരനായി ഒരു ചിത്രത്തിലും മറ്റൊരു ചിത്രത്തില്‍ സെക്യുരിറ്റിക്കാരനായും വേഷമിട്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സിനിമാ വാ​ഗ്ദാനം ചെയ്ത് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന യുവാവിന്റെ പരാതിയിൽ ഒടിടി പ്ലാറ്റ്ഫോമിനും സംവിധായികയ്ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. അതിനു പിന്നാലെ ഒരു യുവതിയും ഇവർക്കെതിരെ പരാതി നൽകി. ഇപ്പോൾ സമാന അനുഭവം വെളിപ്പെടുത്തി മറ്റൊരു യുവാവ് കൂടി രം​ഗത്തെത്തിയിരിക്കുകയാണ്. ഹ്രസ്വചിത്രത്തിൽ അഭിനയിക്കാനാണെന്ന് പറഞ്ഞ് വിളിച്ചുവരുത്തി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചു എന്നാണ് യുവാവ് പറയുന്നത്. 

കോവിഡ് കാലത്ത് ജോലിയില്ലാതെ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നതിനിടെയാണ് ഹ്രസ്വ ചിത്രത്തിലേക്കു വിളി വന്നത്. സുഹൃത്തിന്റെ ക്ഷണം അനുസരിച്ചാണ് അഭിനയിക്കാൻ എത്തിയത്. നായകന്റെ കൂട്ടുകാരനായി ഒരു ചിത്രത്തിലും മറ്റൊരു ചിത്രത്തില്‍ സെക്യുരിറ്റിക്കാരനായും വേഷമിട്ടു. രണ്ട് ചിത്രങ്ങള്‍ക്കുമായി ആകെ മൂന്ന് ദിവസത്തെ ചിത്രീകരണം, മൂവായിരം രൂപ പ്രതിഫലമായി നൽകി. ചിത്രം പുറത്തിറങ്ങിയതിനു പിന്നാലെ നീലചിത്ര നായകനെന്ന പേര് വീണു. അപമാന ഭാരത്താൽ പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നാണ് യുവാവ് പറയുന്നത്. ബാലരാമപുരം സ്വദേശിയായ 35 വയസ്സുകാരനാണ് ഒടിടി പ്ലാറ്റ്ഫോമിനും സംവിധായികയ്ക്കുമെതിരെ രം​ഗത്തെത്തിയത്. 

സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചു എന്ന വെങ്ങാനൂർ സ്വദേശിയായ 26കാരന്റെ പരാതിയിൽ ഇന്നലെയാണ് ഒടിടി പ്ലാറ്റ്ഫോമായ എസ്മയ്ക്കും സംവിധായിക ലക്ഷ്മി ദീപ്തയ്ക്കുമെതിരെ പൊലീസ് കേസെടുത്തത്. കരാറിന്റെ പേരിൽ തന്നെ കുടുക്കി സിനിമയിൽ അഭിനയിപ്പിച്ചെന്നാണ് പരാതി. അരുവിക്കരയിൽ വച്ചാണ് ഷൂട്ടിങ് നടന്നത്. ആളോഴിഞ്ഞ പ്രദേശത്തെ കെ‌ട്ടിടത്തിലായിരുന്നു ഷൂട്ടിങ്. ആദ്യം കുറച്ച് ഭാ​ഗം ഷൂട്ട് ചെയ്ത ശേഷം കരാർ ഒപ്പിടണമെന്ന് നിർബന്ധിച്ചെന്നും ഒപ്പിട്ട ശേഷമാണ് അഡൾട്ട് ഒൺലി സിനിമയാണെന്ന് പറഞ്ഞത്. അഭിനയിച്ചില്ലെങ്കിൽ അഞ്ച് ലക്ഷം രൂപ നൽകണമെന്നും അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു. അടുത്ത ദിവസം ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുമെന്നും താൻ ആത്മഹത്യയുടെ വക്കിലാണെന്നും യുവാവ് പരാതിയിൽ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com