'തൊട്ടാല്‍ വാടാത്തതിനെ ആരും തൊടില്ല'; ചര്‍ച്ചയായി രഞ്ജുഷയുടെ അവസാന പോസ്റ്റുകള്‍

സീരിയല്‍ രംഗത്ത് തന്നെ പ്രവര്‍ത്തിച്ച് വരുന്ന സുഹൃത്ത് മനോജ് ശ്രീലകവുമായി ഒന്നിച്ചായിരുന്നു രഞ്ജുഷ താമസിച്ചിരുന്നത്
രഞ്ജുഷ മേനോന്‍ /ഫെയ്‌സ്ബുക്ക്
രഞ്ജുഷ മേനോന്‍ /ഫെയ്‌സ്ബുക്ക്

കൊച്ചി: സിനിമ -സീരിയല്‍ താരം രഞ്ജുഷ മേനോന്റെ വിയോഗത്തിലെ ഞെട്ടലിലാണ് കലാകേരളം. പിറന്നാള്‍ ദിനമായിരുന്ന ഇന്നലെയാണ് രഞ്ജുഷയെ ശ്രീകാര്യത്തെ ഫ്‌ലാറ്റിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. താരത്തിന്റെ മരണത്തിന് പിന്നാലെ അവസാന നാളുകളില്‍ പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റുകളും ചര്‍ച്ചയാകുകയാണ്. 

ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു താരം. രഞ്ജുഷയുടെ പോസ്റ്റുകളില്‍ അധികവും നിറഞ്ഞു നിന്നത് വിഷാദവും ഒറ്റപ്പെടലുമായിരുന്നു.  ഫെയ്‌സ്ബുക് പോസ്റ്റുകളില്‍ വിഷാദമായിരുന്നെങ്കില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ സന്തോഷം പ്രകടമാക്കുന്ന പോസ്റ്റുകളായിരുന്നു. ഏറ്റവും സന്തോഷം നിറഞ്ഞ പിറന്നാള്‍ ദിനത്തില്‍ നടി ആത്മഹത്യ ചെയ്തതിന്റെ കാരണം സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്. 

സീരിയല്‍ രംഗത്ത് തന്നെ പ്രവര്‍ത്തിച്ച് വരുന്ന സുഹൃത്ത് മനോജ് ശ്രീലകവുമായി ഒന്നിച്ചായിരുന്നു രഞ്ജുഷ താമസിച്ചിരുന്നത്. സീരിയല്‍ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് വീട്ടില്‍ നിന്ന് പുറപ്പെട്ടിരുന്നതാണ് മനോജ് വ്യക്തമാക്കുന്നത്. എന്നാല്‍ രാവിലെ 9.30 ആയിട്ടും രഞ്ജുഷ അഭിനയിക്കാന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് വിളിച്ച് നോക്കുകയായിരുന്നു. എന്നാല്‍ ഫോണ്‍ എടുത്തില്ല. ഇതോടെയാണ് താന്‍ വീട്ടിലേക്ക് തിരിച്ച് ചെന്നതെന്നുമാണ് മനോജ് പൊലീസിനോട് വ്യക്തമാക്കുന്നത്.

ആത്മഹത്യ ചെയ്യാനിടയായുണ്ടാ കാരണം തേടുമ്പോഴും രഞ്ജുഷ അവസാനമായി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്. ''തൊട്ടാവാടിയുടെ ഇംഗ്ലിഷ് പേര് ടച്ച് മി നോട്ട് എന്നാണ്. എന്നെ തൊടരുത് എന്നാണ് അതിന്റെ പേര്. നമ്മള്‍ രാവിലെ തൊടും, അത് വാടും. ആരെങ്കിലും രാവിലെ എണീറ്റിട്ട് തെങ്ങിന്റെ ഓലമ്മേല്‍ തൊട്ടോ? തെങ്ങിന്റെ ഓലമ്മേല്‍ രാവിലെ തൊട്ടിട്ട് വാടിയില്ലല്ലോ? എന്ന് ആരും പറയുന്നത് ഞാന്‍ കേട്ടിട്ടില്ല. അത് നമ്മെ പഠിപ്പിക്കുന്ന പാഠം, തൊട്ടാല്‍ വാടാത്തതിനെ ആരും തൊടില്ല. നിങ്ങളെ ആരെങ്കിലും ഞോണ്ടി കൊണ്ടിരിക്കുന്നത് നിങ്ങളൊരു തൊട്ടാവാടി ആയതുകൊണ്ടാണ്. ആളുകള്‍ നിങ്ങളെ ഇന്‍സല്‍ട്ട് ചെയ്യുമ്പോള്‍ നിങ്ങള്‍ക്കു വേദനിക്കുന്നതുകൊണ്ടാണ് അവര്‍ വീണ്ടും അത് ചെയ്യുന്നത്. നിങ്ങള്‍ അതിനെ മൈന്‍ഡ് ചെയ്യുന്നില്ലെന്ന് അവര്‍ക്കു തോന്നിയാല്‍ അവരാ പണി നിര്‍ത്തിക്കോളും. കാരണം വളരെ ലളിതമാണ്. മനുഷ്യന്റെ ഹ്യൂമന്‍ നേച്ചര്‍ ആണ് തൊട്ടാവാടിയെ തൊട്ടുകൊണ്ടിരിക്കുന്നത്. അത് ചുരുങ്ങുന്നത് കാണാന്‍ രസമാണ്.''ഇതായിരുന്നു നടിയുടെ പോസ്റ്റ്. 

''ചിലരുടെ വാക്കുകളില്‍ സ്‌നേഹം ഉണ്ടെന്നു കരുതി ഹൃദയത്തില്‍ സ്‌നേഹം ഉണ്ടാകണം എന്നില്ല.  ആരെയും ആശ്രയിക്കാതെ ജീവിക്കണം. കാരണം ഒരുനാള്‍ ചില കണക്കുപറച്ചിലുകള്‍ നമ്മള്‍ കേള്‍ക്കേണ്ടിവരും.'' ഇങ്ങനെയും ചില പോസ്റ്റുകള്‍ രഞ്ജുഷ മേനോന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലുണ്ട്. 

''ഉറക്കം മാത്രമാണ് എനിക്ക് സമാധാനം തരുന്നത്. കാരണം ഉറങ്ങുമ്പോള്‍ എനിക്ക് ദുഃഖമില്ല, കോപമില്ല, ഒറ്റപ്പെടലില്ല, ഒന്നുമില്ല. വിശ്വാസം നേടാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. എന്നാല്‍ അത് ഇല്ലാതെയാകാന്‍ സെക്കന്‍ഡുകള്‍ മതി, പിന്നെ ഒരിക്കലും  തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞെന്നുവരില്ല.'' ഇങ്ങനെ പോകുന്നു നടി രഞ്ജുഷ മേനോന്‍ അവസാനമായി പങ്കുവച്ച പോസ്റ്റുകള്‍. എന്നാല്‍  ഇന്‍സ്റ്റഗ്രാമില്‍ നടി ശ്രീദേവി അനില്‍ പങ്കുവച്ച റീല്‍സുകളാണ് ഒടുവില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ശ്രീദേവി അനിലും രഞ്ജുഷയും ഒരുമിച്ചു ചെയ്ത രസകരമായ റീല്‍സുകളായിരുന്നു അവ. 

കൊച്ചി സ്വദേശിനിയായ രഞ്ജുഷ മേനോന്‍ ടിവി ചാനലില്‍ അവതാരകയായിട്ടാണ് കരിയര്‍ ആരംഭിച്ചത്. സ്ത്രീ എന്ന സീരിയലിലൂടെ മിനിസ്‌ക്രീനില്‍ അഭിനേതാവായി അരങ്ങേറ്റം കുറിച്ചു. സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ലിസമ്മയുടെ വീട്, ബോംബെ മാര്‍ച്ച് 12, തലപ്പാവ്, വാധ്യാര്‍, വണ്‍വേ ടിക്കറ്റ്, കാര്യസ്ഥന്‍, അത്ഭുത ദ്വീപ് തുടങ്ങിയ സിനിമകളില്‍ രഞ്ജുഷ അഭിനയിച്ചിട്ടുണ്ട്. മകളുടെ അമ്മ, സ്ത്രീ തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിലൂടെയും ശ്രദ്ധേ നേടിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com