മമ്മൂട്ടി ഒരു ലക്ഷവും പൃഥ്വിരാജ് രണ്ട് ലക്ഷവും നല്‍കും; കുട്ടിക്കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായവുമായി സിനിമാ ലോകം

ഇരുവരും ജയറാമിനെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. 
കുട്ടിക്കര്‍ഷകരുടെ വീട്ടിലെത്തിയ നടന്‍ ജയറാം
കുട്ടിക്കര്‍ഷകരുടെ വീട്ടിലെത്തിയ നടന്‍ ജയറാം

തൊടുപുഴ:  ഇടുക്കി വെള്ളിയാമറ്റത്തെ കുട്ടിക്കര്‍ഷകര്‍ക്ക് സഹായവുമായി മമ്മൂട്ടിയും പൃഥ്വിരാജും. മമ്മൂട്ടി ഒരു  ലക്ഷവും പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നല്‍കുമെന്ന് ജയറാം അറിയിച്ചു.  ഇരുവരും ജയറാമിനെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. 

രാവിലെ കപ്പത്തൊണ്ടു കഴിച്ച 13 കന്നുകാലികള്‍ കൂട്ടത്തോടെ ചത്ത കുട്ടിക്കര്‍ഷകരുടെ വീട്ടില്‍ മന്ത്രിമാരെത്തിയിരുന്നു. മന്ത്രിമാരായ ജെ ചിഞ്ചുറാണി, റോഷി അഗസ്റ്റിന്‍ എന്നിവരാണ്, ഉപജീവനമാര്‍ഗം നഷ്ടമായ കുട്ടികളുടെ വീട്ടില്‍ ആശ്വാസ വാക്കുകളുമായി എത്തിയത്. കന്നുകാലികള്‍ കൂട്ടത്തോടെ ചത്തതിനെ ദുരന്തമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ക്ഷീരവികസന വകുപ്പുമന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി. മന്ത്രിമാര്‍ ഇവരുടെ വീട്ടിലെ തൊഴുത്തിലും സന്ദര്‍ശനം നടത്തി.

കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. കുടുംബത്തിന് അഞ്ച് പശുക്കളെ സൗജന്യമായി നല്‍കും. അടുത്ത ആഴ്ച തന്നെ പശുക്കളെ കൈമാറും. മാട്ടുപ്പെട്ടിയില്‍നിന്ന് എത്തിക്കുന്ന നല്ലയിനം പശുക്കളെയാണ് നല്‍കുന്നത്. ഒരു മാസത്തേക്കുള്ള കാലിത്തീറ്റയും സൗജന്യമായി നല്‍കും. ഇന്നുതന്നെ മില്‍മ അടിയന്തര സഹായമായി 45,000 രൂപ ഇവര്‍ക്കു കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി. കൂടുതല്‍ ധനസഹായം നാളത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

'സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ മന്ത്രി ചിഞ്ചുറാണി കുട്ടികളെ ഫോണിലൂടെ ബന്ധപ്പെട്ട് വിവരം അന്വേഷിക്കുകയും വീട്ടിലെത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മന്ത്രിമാരുടെ സന്ദര്‍ശനം.''ഞായറാഴ്ച രാത്രിയാണ് ഞങ്ങള്‍ ഇത്തരമൊരു സംഭവം അറിയുന്നത്. മാത്യു നേരിട്ട് അഡീഷനല്‍ സെക്രട്ടറിയെ വിളിച്ചിരുന്നു. അവിടെനിന്നാണ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആവശ്യമായ എല്ലാ ഏര്‍പ്പാടും ചെയ്തുകൊടുത്തത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇത്രയും പശുക്കള്‍ ഒരുമിച്ചു മരണപ്പെടുന്നത് ആദ്യ സംഭവമാണ്. എന്താണ് സംഭവിച്ചതെന്ന് നമുക്ക് അറിയണമായിരുന്നു. അതിനായി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കി. പശുക്കളെ മറവു ചെയ്യാനുള്ള ഏര്‍പ്പാടും ചെയ്തുകൊടുത്തു.'  മന്ത്രി ചിഞ്ചുറാണി പറഞ്ഞു.

മന്ത്രിമാര്‍ എത്തിയതിന് പിന്നാലെ നടന്‍ ജയറാമും അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'അബ്രാഹം ഓസ്‌ലറിന്റെ' അണിയറപ്രവര്‍ത്തകരും സഹായവുമായി ഇവരുടെ വീട്ടിലെത്തി. ആറേഴ് വര്‍ഷം മുന്‍പ് ഈ കുഞ്ഞുങ്ങള്‍ക്കുണ്ടായ സമാന അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്ന് ജയറാം പറഞ്ഞു.  അന്ന് തന്റെ  22 പശുക്കളാണ് ഒരു ദിവസം ഏതാനും സമയത്തിനുള്ളില്‍ ചത്തു പോയത്. നിലത്തിരുന്ന് കരയാനേ സാധിച്ചുള്ളൂ. വിഷബാധയാണ് മരണ കാരണം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. പക്ഷേ എങ്ങനെയാണെന്നറിയില്ല.  അഞ്ച് ലക്ഷം രൂപയ്ക്ക് 12 പശുക്കളെ വാങ്ങാനാവും. ഒരുമിച്ച് കൃഷ്ണഗിരിയില്‍ പോയി പശുക്കളെ വാങ്ങാമെന്നും ജയറാം പറഞ്ഞു

വെള്ളിയാമറ്റം കിഴക്കേപറമ്പില്‍ മാത്യു ബെന്നി (15) എന്ന പത്താംക്ലാസുകാരന്‍ വളര്‍ത്തിയ പശുവും കിടാവും മൂരിയും ഉള്‍പ്പെടെ 13 കന്നുകാലികളാണു ഭക്ഷ്യവിഷബാധ മൂലം ചത്തത്. അമ്മ ഷൈനിയും ചേട്ടന്‍ ജോര്‍ജും അനുജത്തി റോസ്‌മേരിയും ഉള്‍പ്പെട്ട കുടുംബത്തിന്റെ ഏക ഉപജീവനമാര്‍ഗവുമായിരുന്നു ഈ കന്നുകാലികള്‍.

ഈ വാർത്ത കൂടി വായിക്കൂ 

​സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com