ന്യൂഡല്‍ഹി : നരേന്ദ്രമോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിക്കുന്ന പശ്ചാത്തലത്തില്‍ സമ്മര്‍ദ്ദ തന്ത്രവുമായി അണ്ണാഡിഎംകെ രംഗത്തെത്തി. കാവേരി ബോര്‍ഡ് പുനഃസംഘടിപ്പിച്ചാല്‍ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കാമെന്നാണ് എഐഎഡിഎംകെ എന്‍ഡിഎ മുഖ്യകക്ഷിയായ ബിജെപിയെ അറിയിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് ഈ മാസം 29 നകം വിവരം അറിയിക്കണമെന്നും എഐഎഡിഎംകെ നേതൃത്വം ആവശ്യപ്പെട്ടു.
അതേസമയം എഐഎഡിഎംകെയുടെ നിലപാടിനെതിരെ ഡിഎംകെ രംഗത്തെത്തി. ടിഡിപിയും വൈഎസ്ആർ കോൺഗ്രസും കൊണ്ടുവന്ന അവിശ്വാസത്തെ തമിഴ്നാട് സർക്കാർ പിന്തുണയ്ക്കണമെന്ന് ഡിഎംകെ നേതാവ് സ്റ്റാലിൻ ആവശ്യപ്പെട്ടു. നരേന്ദ്ര മോദി സർക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയമാണ് ലോക്സഭയിലെത്തുന്നത്. വൈഎസ്ആർ കോൺഗ്രസും ബിജെപി സഖ്യമുപേക്ഷിച്ച തെലുങ്കുദേശം പാർട്ടിയുമാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്.
ആന്ധ്രാപ്രദേശിന്റെ പ്രത്യേക പദവി അനുവദിക്കുന്നതിൽ കേന്ദ്രസർക്കാർ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിട്ടുള്ളത്. കോൺഗ്രസ്, ഇടതുപാർട്ടികൾ, തൃണമൂൽ കോൺഗ്രസ്, ബിജെഡി തുടങ്ങി പ്രതിപക്ഷനിരയിലെ പ്രധാന പാർട്ടികൾ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കും. 50 എം പിമാരുടെ പിന്തുണയാണ് പ്രമേയം പരിഗണിക്കാൻ വേണ്ടത്.
അതേസമയം അവിശ്വാസ പ്രമേയത്തിൽ സർക്കാരിനെയോ, പ്രതിപക്ഷത്തെയോ പിന്തുണയ്ക്കേണ്ടെന്നാണ് ശിവസേനയുടെ നിലപാട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് അനുരഞ്ജന നീക്കമാണ് നരേന്ദ്രമോദി സർക്കാരിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തുണ്ടായിരുന്ന ശിവസേനയുടെ പിന്നോട്ടുപോക്കിന് പിന്നിലെന്നാണ് സൂചന.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ