മുംബൈ: അമ്മയെ തള്ളിയിട്ടു കൊന്ന സംഭവത്തിൽ യുവ മോഡൽ മുംബൈയിൽ അറസ്റ്റിലായി. ലക്ഷ്യ സിംഗ് എന്ന ഇരുപത്തിമൂന്നുകാരനാണ് അറസ്റ്റിലായത്. ഇയാളുടെ അമ്മ സുനിത സിംഗിനെയാണ് (45) വീടിനകത്തെ ബാത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വാക്കുതർക്കത്തിനിടെ ലക്ഷ്യ, അമ്മ സുനിതയെ തള്ളിയിടുകയായിരുന്നു എന്ന് പൊലീസ് സൂചിപ്പിച്ചു.
ലോകന്ദ് വാലയിലെ ക്രോസ് ഗേറ്റ് ബിൽഡിംഗിലെ ഫ്ലാറ്റിലാണ് സുനിതയും ലക്ഷ്യയും താമസിച്ചിരുന്നത്. ലക്ഷ്യ വിവാഹം ചെയ്യാൻ തീരുമാനിച്ചിരുന്ന പെണ്‍കുട്ടിയും ഇവർക്കൊപ്പം താമസിച്ചിരുന്നു. സുനിതയും ലക്ഷ്യയും ലഹരിമരുന്നിന് അടിമകളായിരുന്നു.
ബുധനാഴ്ച രാത്രി ലക്ഷ്യയും പ്രതിശ്രുധ വധുവും ലഹരി മരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് അമ്മ സുനിതയുമായി പണത്തെച്ചൊല്ലി തർക്കമുണ്ടായി. തർക്കത്തിനിടെ ലക്ഷ്യ സുനിതയെ ബാത്റൂമിലേക്ക് തള്ളിയിടുകയും, മുറി പുറത്ത് നിന്ന് പൂട്ടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബാത്റൂമിലെ വാഷ്ബേസിനിൽ തലയിടിച്ച് സുനിത മരിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. പിറ്റേന്ന് ലക്ഷ്യ മുറി തുറന്നപ്പോഴാണ് സുനിത മരിച്ച നിലയിൽ കണ്ടെത്തുന്നത്. പൊലീസ് കസ്റ്റഡിയിലെടുത്ത ലക്ഷ്യയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ലക്ഷ്യ കുറ്റം സംഭവിച്ചെങ്കിലും വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. സുനിത, ലക്ഷ്യ, പ്രതിശ്രുത വധു എന്നിവരെ കൂടാതെ രണ്ട് വീട്ടു ജോലിക്കാരും സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നതായാണ് പൊലീസ് സൂചിപ്പിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ