ക്ലാസില്‍ ഒന്നാമതായിട്ടും അച്ഛന്‍ കക്കൂസ് നിര്‍മിച്ചില്ല; വാക്ക് പാലിക്കാത്ത അച്ഛനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി രണ്ടാം ക്ലാസുകാരി പൊലീസ് സ്റ്റേഷനില്‍

ക്ലാസില്‍ ഒന്നാമതായാല്‍ കക്കൂസ് നിര്‍മിക്കാമെന്ന വാഗ്ദാനം അച്ഛന്‍ പാലിക്കാതിരുന്നതാണ് കുഞ്ഞിനെ പ്രകോപിപ്പിച്ചത്
ക്ലാസില്‍ ഒന്നാമതായിട്ടും അച്ഛന്‍ കക്കൂസ് നിര്‍മിച്ചില്ല; വാക്ക് പാലിക്കാത്ത അച്ഛനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി രണ്ടാം ക്ലാസുകാരി പൊലീസ് സ്റ്റേഷനില്‍

വെല്ലൂര്‍; വീട്ടില്‍ കക്കൂസ് നിര്‍മിക്കാമെന്ന് പറഞ്ഞ് പറ്റിച്ച അച്ഛനെതിരേ പൊലീസില്‍ പരാതി നല്‍കി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി. തമിഴ്‌നാട്ടിലെ അമ്പൂരിലുള്ള ഏഴു വയസുകാരിയാണ് അച്ഛനെതിരേ പരാതി നല്‍കിയത്. ക്ലാസില്‍ ഒന്നാമതായാല്‍ കക്കൂസ് നിര്‍മിക്കാമെന്ന വാഗ്ദാനം അച്ഛന്‍ പാലിക്കാതിരുന്നതാണ് കുഞ്ഞിനെ പ്രകോപിപ്പിച്ചത്. തിങ്കളാഴ്ചയാണ് അമ്മയ്‌ക്കൊപ്പം ഹാനിഫ സാറ വനിത പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്. 

വാക്ക് പാലിക്കാത്ത അച്ഛനെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു കുട്ടിയുടെ ആവശ്യം. അല്ലെങ്കില്‍ കക്കൂസ് നിര്‍മിക്കുമെന്ന് അച്ഛനില്‍ നിന്ന് എഴുതി വാങ്ങണമെന്ന് സബ് ഇന്‍സ്‌പെക്റ്റര്‍ വളര്‍മതിയോട് സാറ ആവശ്യപ്പെട്ടു. ക്ലാസില്‍ ഒന്നാമതായാല്‍ വീട്ടില്‍ കക്കൂസ് നിര്‍മിക്കാം എന്നായിരുന്നു അച്ഛന്റെ വാഗ്ദാനം. തുടര്‍ന്ന് എല്‍കെജി മുതല്‍ സാറ നന്നായി പഠിച്ച് ക്ലാസില്‍ ഒന്നാമതെത്തി. എന്നാല്‍ അച്ഛന്‍ വാക്ക് പാലിക്കാതിരുന്നതോടെയാണ് പെണ്‍കുട്ടി പൊലീസ് സ്റ്റേഷന്റെ പടി കയറിയത്. 

ഇതിനേക്കുറിച്ച് താന്‍ അധ്യാപകരോട് പറഞ്ഞിട്ടില്ലെന്നാണ് കുട്ടി പറയുന്നത്. അധ്യാപകരോട് പറയാന്‍ നാണമായിരുന്നെന്നും എന്നാല്‍ എന്തെങ്കിലും ചെയ്യണം എന്ന ചിന്തയിലാണ് പൊലീസിനെ സമീപിച്ചതെന്നും ഏഴു വയസുകാരി പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ പോകുന്നതില്‍ നിന്ന് അമ്മ തന്നെ തടയാന്‍ ശ്രമിച്ചെന്നും എന്നാല്‍ നിര്‍ബന്ധം പിടിച്ചതോടെ പരാതി നല്‍കാന്‍ കൊണ്ടുപോവുകയായിരുന്നെന്നും കുട്ടി പറയുന്നു. 

അച്ഛനെതിരേ പരാതി നല്‍കാന്‍ എത്തിയ കുട്ടി സന്തോഷകരമായ വാര്‍ത്ത കേട്ടാണ് മടങ്ങിയത്. സര്‍ക്കാര്‍ പദ്ധതിയിലൂടെ വീട്ടില്‍ കക്കൂസ് നിര്‍മിച്ചു നല്‍കാം എന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയിരിക്കുന്നത്. പരാതി നല്‍കി മടങ്ങി മണിക്കൂറുകള്‍ക്ക് ശേഷം അമ്പൂര്‍ മുന്‍സിപ്പാലിറ്റി അധികൃതര്‍ കുട്ടിയുടെ വീട് സന്ദര്‍ശിച്ചു. ഉടന്‍ കക്കൂസ് നിര്‍മിക്കുമെന്ന ഉറപ്പും നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com