ന്യൂഡല്‍ഹി: റഫേല്‍ ഇടപാടില്‍ അന്വേഷണത്തിന് സുപ്രിംകോടതി ഉത്തരവിട്ടാല്‍ നരേന്ദ്രമോദി അതിനെ അതിജീവിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി തനിച്ചാണ് റിലയന്‍സിന് അനുമതി നല്‍കാനുള്ള തീരുമാനം എടുത്തത്. അഴിമതിക്ക് പുറമേ ഇക്കാര്യം കൂടി അന്വേഷണത്തില്‍ തെളിയുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തില്ല എന്ന് പറയുമ്പോഴും റഫേല്‍ വിമാനത്തിന്റെ വില പുറത്ത് പറയുന്നതിന് ഫ്രഞ്ച് കമ്പനിയായ ദസോയ്ക്ക് മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
284 കോടി രൂപയുടെ നിക്ഷേപം അനില്‍ അംബാനി ദസോയില്‍ നടത്തിയിട്ടുണ്ട്. ഇതിന് തെളിവും ഉണ്ട്. റഫേല്‍ ഇടപാടില്‍ നിന്ന് എച്ച്‌ഐഎല്ലിനെ ഒഴിവാക്കിയതിന് പ്രത്യുപകാരമായിരുന്നു ഈ ഇടപാട്. നഷ്ടത്തിലോടുന്ന റിലയന്‍സ് എയര്‍പോര്‍ട്ട് ഡവലപ്‌മെന്റ് കമ്പനിയില്‍ ദസോ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം നടത്തിയതും റഫേലിന്റെ തുടര്‍ച്ചയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
റഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ പത്ത് വര്‍ഷമായി നടന്നുവന്നിരുന്നതാണെന്നും രാജ്യത്തിന് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കി റിലയന്‍സിന് വേണ്ടി മോദി തീരുമാനങ്ങള്‍ കൈക്കൊള്ളുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് റഫേലില്‍ നടന്നതെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു.
റഫേലിടപാടിന് പുറമേ അനില്‍ അംബാനിയുടെ ആര്‍എഡിഎല്ലില്‍ ഫ്രഞ്ച് കമ്പനിയായ ദസോ 334 കോടിയോളം രൂപ നിക്ഷേപിച്ചിരുന്നുവെന്നും നിഷ്‌ക്രിയ കമ്പനിയായിരുന്ന ആര്‍എഡിഎല്‍ ഇതിലൂടെ 289 കോടി രൂപയുടെ ലാഭം കൊയ്തുവെന്നും ദേശീയ മാധ്യമമായ 'ദി വയര്‍' ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ