ഭോപ്പാല്‍: തെരഞ്ഞെടുപ്പ് കാലത്ത് തിരക്കേറുന്നത് സ്ഥാനാര്‍ത്ഥികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മാത്രമല്ല, ചില തദ്ദേശീയ തോക്ക് നിര്‍മ്മാതാക്കള്‍ക്കും കൂടിയാണ്. സെമി ഓട്ടോമാറ്റിക്കായ തോക്കുകളുടെ ഡിമാന്റ് തെരഞ്ഞെടുപ്പ് കാലത്ത് വര്‍ധിക്കുന്നതായി മധ്യപ്രദേശ് പൊലീസാണ് സ്ഥിരീകരിച്ചിരിക്കുന്നത്. അനധികൃതമായി നിര്‍മ്മിക്കുന്ന ഇവയ്ക്ക് ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് , വിന്ധ്യ, ഗ്വാളിയാര്‍ എന്നീ പ്രദേശങ്ങളില്‍ നിന്നാണ് ആവശ്യക്കാര്‍ കൂടുതലെത്തുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കാലമാകുമ്പോള്‍ തോക്കുകളുടെ വില 50 ശതമാനം വരെ വര്‍ധിക്കും. സിക്ലിഗര്‍ വംശജര്‍ ഉണ്ടാക്കുന്ന തോക്കുകള്‍ക്ക് സാധാരണയായി 6000 രൂപയാണ് വിലയെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് ഇത് 10000 എങ്കിലും ആയി ഉയരാറുണ്ടെന്നാണ് പൊലീസിലെ പ്രത്യേക ദൗത്യസേനയുടെ കണ്ടെത്തല്‍.
മറ്റ് സംസ്ഥാനങ്ങളില്‍ 25,000 രൂപമുതല്‍ 30,000 രൂപയ്ക്ക് വരെയാണ് തോക്കുകള്‍ വില്‍ക്കുന്നതെന്ന് തോക്ക് വില്‍പ്പന സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതില്‍ നിന്ന് നേരത്തേ തെളിഞ്ഞിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 250 തോക്കുകള്‍ പിടിച്ചെടുത്തു.
മധ്യപ്രദേശില്‍ നിന്നും കടത്തിക്കൊണ്ട് പോകുന്ന ഇത്തരം നാടന്‍ തോക്കുകള്‍ മാവോയിസ്റ്റ്- നക്‌സല്‍ സംഘങ്ങളുടെ കയ്യിലാണോ അതോ മറ്റ് സംഘങ്ങളുടെ കയ്യിലാണോ എത്തുന്നതെന്ന് പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ ഗൗരവമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇത്തരം അനധികൃത തോക്കുകളുടെ നിര്‍മ്മാണവും വില്‍പ്പനയും തടയുമെന്നും പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ