ചെന്നൈ: മകനെ കൊലപ്പെടുത്തിയ മുന്‍ കാമുകനെ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് കുത്തിക്കൊന്നു. ചെന്നൈ സ്വദേശി നാഗരാജനെയാണ് മുന്‍ കാമുകി മഞ്ജുളയും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. മഞ്ജുളയ്ക്കൊപ്പം കൃത്യത്തിൽ പങ്കാളികളായത് ദിനേഷ്, ശ്യാം, സന്തോഷ് കുമാര്‍ എന്നിവരാണ്. ശരീരമാസകലം കുത്തേറ്റ നാഗരാജന്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. കൊലപാതകത്തിനു ശേഷം മഞ്ജുളയും സുഹൃത്തുക്കളും പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.
നാഗരാജന്‍ ജോലി സ്ഥലത്ത് നിന്ന് മടങ്ങുമ്പോഴാണ് സംഘം കൃത്യം നടത്തിയത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന നാഗരാജന്‍ ഓഫീസില്‍ നിന്നിറങ്ങിയതിന് പിന്നാലെ ബൈക്കുകളിലെത്തിയ സംഘം ഇയാളെ ആയുധങ്ങളുമായി ആക്രമിച്ചു. മഞ്ജുളയും സ്ഥലത്തെത്തി. തുടര്‍ന്ന് മഞ്ജുളയും സുഹൃത്തുക്കളും ചേര്‍ന്ന് നാഗരാജനെ കുത്തിക്കൊല്ലുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് മഞ്ജുളയുടെ ഒൻപത് വയസുകാരനായ മകനെ നാഗരാജൻ കൊലപ്പെടുത്തിയത്. സംഭവ ശേഷം ജയിലിലായ നാഗരാജന്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് യുവതിയും സംഘവും കൃത്യം നടത്തിയത്.
ചെന്നൈയില്‍ എന്‍ജിനീയറായിരുന്ന മഞ്ജുളയും വീടിന് സമീപം താമസിച്ചിരുന്ന നാഗരാജനും തമ്മില്‍ നേരത്തെ വിവാഹേതര ബന്ധമുണ്ടായിരുന്നു. ഭര്‍ത്താവ് കാര്‍ത്തികേയനും മകന്‍ റിതീഷും അടങ്ങുന്ന കുടുംബത്തില്‍ ഇതിനെചൊല്ലി കലഹവുമുണ്ടായി. എന്നാല്‍ ഭര്‍ത്താവറിയാതെ യുവതി നാഗരാജനുമായുള്ള ബന്ധം രഹസ്യമായി തുടര്‍ന്നു. ഇതിനിടെയാണ് മഞ്ജുളയോടൊപ്പം ജീവിക്കാന്‍ മകന്‍ തടസമാകുമെന്ന് കരുതി കഴിഞ്ഞ ഫെബ്രുവരിയില്‍ നാഗരാജന്‍ അരുംകൊല നടത്തിയത്. മഞ്ജുള അറിയാതെയായിരുന്നു കൊലപാതകം. പിന്നീട് പൊലീസ് അന്വേഷണത്തില്‍ നാഗരാജന്‍ പിടിയിലായി.
മകന്റെ കൊലപാതകത്തിന് പിന്നാലെ മഞ്ജുളയുടെ ഭര്‍ത്താവ് കാര്‍ത്തികേയന്‍ വേര്‍പിരിഞ്ഞു താമസിക്കാന്‍ തുടങ്ങി. എന്നാല്‍ വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നെങ്കിലും ഭാര്യയുടെ സ്വത്തുക്കള്‍ കൈക്കലാക്കാന്‍ ഇയാള്‍ ശ്രമം നടത്തിയിരുന്നു. സ്വത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് കാര്‍ത്തികേയന്‍ മഞ്ജുളയെ നിരന്തരം ശല്യം ചെയ്തു. ഇതോടെ മകനെ കൊലപ്പെടുത്തിയ നാഗരാജനെയും ഭര്‍ത്താവിനെയും ഇല്ലാതാക്കണമെന്ന് മഞ്ജുള മനസിലുറപ്പിച്ചു.
ഭര്‍ത്താവിനെ വകവരുത്താന്‍ മഞ്ജുള ഒരു തോക്ക് വാങ്ങിയെങ്കിലും യഥാര്‍ഥ തോക്കിന് പകരം കളിത്തോക്ക് നല്‍കിയാണ് സുഹൃത്ത് യുവതിയെ പറ്റിച്ചത്. ഈ സംഭവം പിന്നീട് പോലീസ് കേസായെങ്കിലും ഇരുവരും ജാമ്യം നേടി പുറത്തിറങ്ങി. എന്നാല്‍ ഇതിനു ശേഷവും മഞ്ജുള പ്രതികാരം ചെയ്യണമെന്ന തീരുമാനത്തില്‍ നിന്ന് പിന്മാറിയില്ല. കൊലക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന നാഗരാജന്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയതോടെ മഞ്ജുള പദ്ധതികള്‍ ആസൂത്രണം ചെയ്തു. സുഹൃത്തുക്കളുമായി ചേര്‍ന്ന് കത്തികള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ സംഭരിച്ചാണ് യുവതി കൃത്യം നടത്തിയത്.
നിലവില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ