എന്‍സിപി വിമത എംഎല്‍എമാര്‍ ഡല്‍ഹിയിലേക്ക്; സേന, കോണ്‍ഗ്രസ് എംഎല്‍എമാര്‍ പുതിയ താവളത്തിലേക്ക്, വീണ്ടും റിസോര്‍ട്ട് നാടകം

മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ബിജെപിയെ പിന്തുണയ്ക്കുന്ന എന്‍സിപി എംഎല്‍എമാരെ ഡല്‍ഹിയിലേക്ക് മാറ്റുന്നു
എന്‍സിപി എംപിയുമായി ചര്‍ച്ച നടത്താന്‍ എത്തുന്ന അജിത് പവാര്‍/ചിത്രം: എഎന്‍ഐ
എന്‍സിപി എംപിയുമായി ചര്‍ച്ച നടത്താന്‍ എത്തുന്ന അജിത് പവാര്‍/ചിത്രം: എഎന്‍ഐ

മുംബൈ: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ബിജെപിയെ പിന്തുണയ്ക്കുന്ന എന്‍സിപി എംഎല്‍എമാരെ ഡല്‍ഹിയിലേക്ക് മാറ്റുന്നു. ഒമ്പത് എംഎല്‍എമാരെയാണ് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മാറ്റുന്നത്. കോണ്‍ഗ്രസ്, ശിവസേന എംഎല്‍എമാരെയും റിസോര്‍ട്ടിലേക്ക് മാറ്റുന്നുണ്ട്.

കോണ്‍ഗ്രസിന്റെ 44 എംഎല്‍എമാരെ പാര്‍ട്ടിക്ക് ഭരണമുള്ള മധ്യപ്രദേശിലെ ഭോപ്പിലേക്ക് മാറ്റി. ശിവസേന എംഎല്‍എമാരെ രാജസ്ഥാനിലെ ജയ്പൂരിലേക്കാണ് മാറ്റിയിരിക്കുന്നത്.

അതേസമയം, ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാര്‍ എന്‍സിപി എംപി സുനില്‍ തത്കരെയുമായി ചര്‍ച്ച നടത്തി. സഹോദരന്‍ ശ്രീനിവാസ് പവാറിന്റെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ എന്‍സിപി എംഎല്‍എമാരായ ദിലീപ് വാല്‍സെ പാട്ടീലും ഹഷന്‍ മുഷ്‌റഫും പങ്കെടുത്തു. കനത്ത സുരക്ഷാ വലയത്തിലാണ് ചര്‍ച്ച നടന്നത്.

അതേസമയം താന്‍ രാജ്ഭവനിലെത്തിയത് തെറ്റിദ്ധരിച്ചതുകൊണ്ടാണെന്ന് എന്‍സിപി എംഎല്‍എ ദിലീപ് റാവു ബന്‍കര്‍ പറഞ്ഞു. താന്‍
എന്‍സിപിക്കും ശരദ് പവാറിനും ഒപ്പമാണെന്നും അജിത് പവാര്‍ വിളിച്ചുകൊണ്ടുപോയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ബിജെപി സംസ്ഥാന സമിതി ഓഫീസിലെത്തി. സ്ഥിരതയാര്‍ന്ന സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com