അജ്മീര്‍: ഇന്‍ഷുറന്‍സ് തുക ലഭിക്കാനായി ഭിന്നശേഷിക്കാരനായ യുവാവിനെ സഹോദരൻ കൊന്നു കെട്ടിത്തൂക്കി. 30കാരനായ ഭൗ എന്ന യുവാവിനെയാണ് ഇളയസഹോദരന്‍ വജീർ (28) കൊലപ്പെടുത്തിയത്. രാജസ്ഥാനിലെ അജ്‌മേറിലാണ് സംഭവം.
ഹതന്‍ഖേഡ സ്വദേശിയായ ദൗനെ വീടിനു സമീപമുള്ള നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ദൗവിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുള്ളതായി കണ്ടെത്തിയത്. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സഹോദരന്‍ വജീറിന് കുടുംബവുമായി അടുപ്പമില്ലായിരുന്നെന്ന് കണ്ടെത്തിയത്. ദൗവിന്റെ ഇന്‍ഷുറന്‍സ് പോളിസിയുടെ നോമിനിയും വജീറാണെന്നും കണ്ടെത്തി. പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് കൊലപാതകം വെളിപ്പെട്ടത്.
വജീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോളിസിയുടെ നോമിനിയില്‍ നിന്ന് തന്നെ നീക്കം ചെയ്താല്‍ ഇന്‍ഷുറന്‍സ് തുക നഷ്ടപ്പെടുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച ദൗവിന്റെ വീട്ടിലെത്തി ആരുമില്ലാത്ത തക്കത്തിന് കല്ല് കൊണ്ട് തലയ്ക്കടിച്ചാണ് കൊലപാതകം നടത്തിയത്. ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാനാണ് മൃതദേഹം കെട്ടുത്തൂക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ