ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെതിരേ കേസ്. ന്യൂസ് പോര്‍ട്ടലായ 'ദ വയറി'ന്റെ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജനെതിരെ അയോധ്യ പൊലീസാണ് കേസെടുത്തത്.
കൊറോണ ഭീതിയ്ക്കിടയിലും രാമ നവമി ഉത്സവം നടത്തുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് കേസിനാധാരം. ഉത്തര്‍പ്രദേശ് സ്വദേശിയായ നിതീഷ് കുമാര്‍ ശ്രീവാസ്തവ് എന്നയാളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
മുഖ്യമന്ത്രി പറയാത്ത കാര്യം വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ചുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഐപിസി 188, 505 (2) എന്നീ വകുപ്പുകള്‍ പ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
വാര്‍ത്തയിലെ ഒരു വരിയില്‍ കൊറോണ വൈറസില്‍ നിന്ന് വിശ്വാസികളെ ശ്രീരാമന്‍ രക്ഷിക്കുമെന്ന പരാമര്‍ശമുണ്ടായിരുന്നു. ഈ വാര്‍ത്ത ട്വീറ്റ് ചെയ്യുമ്പോള്‍ ഈ വാചകം സിദ്ധാര്‍ത്ഥ് വരദരാജന്‍ പ്രത്യേകമായി എടുത്തു പറയുകയും ചെയ്തിരുന്നു.
'മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ രണ്ട് വരെയുള്ള ദിവസങ്ങളില്‍ വലിയ രീതിയില്‍ രാമനവമി ഉത്സവം നടത്തുന്നതിനെപ്പറ്റിയുള്ള ആലോചനയിലായിരുന്നു യോഗി ആദിത്യനാഥ്. അന്നാണ് തബ്‌ലീഗി ജമാഅത്ത് സമ്മേളനം നടന്നതും. കൊറോണ വൈറസില്‍ നിന്ന് ശ്രീരാമന്‍ രക്ഷിച്ചു കൊള്ളും എന്നാണ് അദ്ദേഹം പറയുന്നത്'- ഇതായിരുന്നു സിദ്ധാർത്ഥിന്റെ ട്വീറ്റ്.
എന്നാല്‍ ഇതിന് വിശദീകരണവുമായി സിദ്ധാർത്ഥ് രംഗത്തെത്തി. യോഗി ആദിത്യനാഥല്ല ഇക്കാര്യം പറഞ്ഞതെന്നും അയോധ്യ ട്രസ്റ്റ് തലവനായ ആചാര്യ പരമഹംസയാണ് ഇത് പറഞ്ഞതെന്ന് വ്യക്തമാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ