ദാമ്പത്യ പ്രശ്നത്തിന് പരിഹാരം തേടി പുരോഹിതനെ കാണാനെത്തി; ക്ഷേത്രത്തിൽ വച്ച് ഭാര്യയെ ഭർത്താവ് അടിച്ചു കൊന്നു; മൂക സാക്ഷിയായി മകൾ

ദാമ്പത്യ പ്രശ്നത്തിന് പരിഹാരം തേടി പുരോഹിതനെ കാണാനെത്തി; ക്ഷേത്രത്തിൽ വച്ച് ഭാര്യയെ ഭർത്താവ് അടിച്ചു കൊന്നു; മൂക സാക്ഷിയായി മകൾ
ദാമ്പത്യ പ്രശ്നത്തിന് പരിഹാരം തേടി പുരോഹിതനെ കാണാനെത്തി; ക്ഷേത്രത്തിൽ വച്ച് ഭാര്യയെ ഭർത്താവ് അടിച്ചു കൊന്നു; മൂക സാക്ഷിയായി മകൾ

ബംഗളൂരു: ക്ഷേത്ര ദര്‍ശനത്തിനെത്തി ലോക്ക്ഡൗണിനെ തുടർന്ന് കുടുങ്ങിപ്പോയ ദമ്പതിമാര്‍ തമ്മിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ബം​ഗളൂരുവിന് സമീപം ദൊഡ്ഡേരിയിലെ ഒരു ക്ഷേത്ര വളപ്പിലാണ് ദാരുണ സംഭവം. 35 വയസുള്ള ഭാര്യയെ ഭര്‍ത്താവ് മകളുടെ മുന്നില്‍ വച്ച് അടിച്ചു കൊല്ലുകയായിരുന്നു. 

ഭാര്യ മരിച്ചെന്ന് മനസിലാക്കിയ 42കാരനായ ഭർത്താവ് പ്രദേശത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. സംഭവത്തില്‍ ഇയാൾക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രതിക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

മാര്‍ച്ച് 23 നാണ് ബസവരാജ- സവിത്രാമ്മ ദമ്പതിമാര്‍ മകളോടൊപ്പം ദൊഡ്ഡേരിയിലെ ആഞ്ജനേയ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി ക്ഷേത്ര ദര്‍ശനം നടത്തി പുരോഹിതനില്‍ നിന്ന് അനുഗ്രഹവും തേടാനായിരുന്നു ഇവരെത്തിയത്. എന്നാല്‍ മാര്‍ച്ച് 23നും 24നും ഇവര്‍ക്ക് പുരോഹിതനെ കാണാന്‍ പറ്റിയില്ല.

അതിനിടെ 24ാം തീയതി പ്രധാനമന്ത്രി രാജ്യ വ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവര്‍ ക്ഷേത്രത്തിൽ കുടുങ്ങിപ്പോയി. തുടര്‍ന്ന് ക്ഷേത്ര വളപ്പില്‍ തന്നെ പുരോഹിതന്‍ നല്‍കുന്ന ഭക്ഷണവും കഴിച്ചായിരുന്നു മൂവരും കഴിഞ്ഞത്.

എന്നാല്‍ ചൊവ്വാഴ്ച രാത്രിയോടെ ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കം ഉടലെടുത്തു. നേരത്തെ ഭാര്യയെ സംശയമുണ്ടായിരുന്ന ബസവരാജ ഇതിനെ ചൊല്ലിയാണ് ക്ഷേത്ര വളപ്പില്‍ വെച്ച് തര്‍ക്കത്തിലേര്‍പ്പെട്ടത്. തുടര്‍ന്ന് ഭാര്യയെ മര്‍ദിക്കുകയും വലിയ വടി ഉപയോഗിച്ച് അടിച്ചു കൊല്ലുകയുമായിരുന്നു. 

അമ്മയെ മര്‍ദിക്കുന്നത് കണ്ട മകള്‍ ക്ഷേത്രത്തിലെ പുരോഹിതനെ വിളിച്ചു കൊണ്ടുവന്നു. എന്നാൽ സവിത്രാമ്മയുടെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തു വെച്ച് തന്നെ അവര്‍ മരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com