ന്യൂഡൽഹി: അതിര്‍ത്തി തുറന്നു നല്‍കാനുളള കേരള ഹൈക്കോടതി ഉത്തരവിനെതിരെ കർണാടക സുപ്രീം കോടതിയിൽ അപ്പീല്‍ നല്‍കി. കേരളം തടസ ഹര്‍ജിയും സമർപ്പിച്ചിട്ടുണ്ട്. ഹർജി നാളെ പരിഗണിക്കും.
ഗതാഗതം അനുവദിച്ചാല്‍ കോവിഡ് പടരുമെന്നാണ് കര്‍ണാടകയുടെ വാദം. സംസ്ഥാന അതിർത്തിയായ തലപ്പാടിയിലൂടെ രോഗികളെ കടത്തി വിടണമെന്ന കേരള ഹൈക്കോടതി വിധി നടപ്പാക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ തീരുമാനം കാത്തിരിക്കുകയാണ് കർണാടക.
നിലവിൽ കാസർകോട് നിന്നുള്ള ആംബുലൻസുകൾ മംഗളൂരുവിലേയ്ക്ക് കടത്തിവിടേണ്ടെന്ന നിലപാടിലാണ് ദക്ഷിണ കന്നഡ ജില്ല ഭരണകൂടം. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പരിശോധിച്ച ശേഷം അതിർത്തി കടത്താൻ ചെക്ക് പോസ്റ്റിൽ ഡോക്ടറെ വരെ നിയോഗിച്ച ശേഷമാണ് കർണാടകയുടെ നിലപാട് മാറ്റം.
കേന്ദ്ര സർക്കാരിന്റെ നിർദ്ദേശമനുസരിച്ച് മാത്രം അതിർത്തി തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്താൽ മതിയെന്നാണ് കർണാടക സർക്കാരിന്റെ നിലപാട്. കാസർകോട് ജില്ലയിൽ കോവിഡ് 19 രോഗ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് രോഗികൾക്ക് മംഗളൂരുവിലേയ്ക്ക് പ്രവേശനം നിഷേധിച്ചതെന്ന നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയാണ് കർണാടക. മംഗളൂരു കോവിഡ് പടർന്നു പിടിക്കാൻ സാധ്യതയുള്ള നഗരമാണെന്നും കർണാടക വാദിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ