സൂപ്പർതാരം രജനീകാന്തിന്റെ ഭാര്യ ലതക്ക് അന്ത്യശാസനവുമായി മദ്രാസ് ഹൈക്കോടതി. വാടക കുടിശ്ശിക നൽകുന്നതുമായി ബന്ധപ്പെട്ട കേസിലാണ് വിമർശനം. ലത നടത്തുന്ന സ്കൂളിന്റെ കെട്ടിടം അടുത്ത ഏപ്രിൽ 31നകം ഒഴിഞ്ഞില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്.
ശ്രീ രാഘവേന്ദ്ര എജ്യുക്കേഷൻ സൊസൈറ്റി സെക്രട്ടറിയായ ലതയുടെ നേതൃത്വത്തിലുള്ള സ്കൂളിൽ അടുത്ത അധ്യയന വർഷം പുതിയ കുട്ടികളെ പ്രവേശിപ്പിക്കുന്നതും കോടതി തടഞ്ഞു. ഗിണ്ടിയിൽ വാടക കെട്ടിടത്തിലാണ് വർഷങ്ങളായി സ്കൂൾ പ്രവർത്തിക്കുന്നത്. എന്നാൽ വാടക ഇനത്തിൽ ഉടമകൾക്ക് രണ്ട് കോടി കൊടുക്കാനുണ്ടായിരുന്നു. ഇതു കാണിച്ച് നേരത്തെ ഉടമകൾ കോടതിയെ സമീപിച്ചിരുന്നു.
പിന്നീട് കെട്ടിട ഉടമകളും സൊസൈറ്റിയും തമ്മിൽ കോടതിക്കു പുറത്തു ധാരണയായി. ഈ വർഷം ഏപ്രിലിൽ 31നകം കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്ന ഒത്തുതീർപ്പിൽ എത്തിയെങ്കിലും കോവിഡ് കാരണം പാലിക്കാനായില്ലെന്നും കാലാവധി അടുത്ത വർഷം ഏപ്രിൽ 31 വരെ നീട്ടണമെന്നും എജ്യുക്കേഷൻ സൊസൈറ്റി ആവശ്യപ്പെട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ