കോയമ്പത്തൂർ: രാജ്യ വ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ച വേളയിൽ കോയമ്പത്തൂരിലെ ഒരു ചായക്കടയിൽ ജോലി ചെയ്തിരുന്ന യുവാവ് ജന്മ നാട്ടിലെത്താൻ ബൈക്ക് മോഷ്ടിച്ചു. രണ്ടാഴ്ച കഴിഞ്ഞ് മോഷ്ടിച്ച ബൈക്ക് ഉടമയ്ക്ക് പാഴ്സലായി അയക്കുകയും ചെയ്തു.
തിരുവാരൂരിലെ മണ്ണാർഗുഡി സ്വദേശിയായ പ്രശാന്ത് (30)ആണ് ബൈക്ക് മോഷ്ടിച്ച് കുടുംബവുമായി നാട്ടിലേക്ക് മടങ്ങിയത്. കോയമ്പത്തൂർ സൂളൂർ സ്വദേശിയായ സുരേഷ് കുമാർ എന്നയാളുടെ ബൈക്കാണ് പ്രശാന്ത് മോഷ്ടിച്ചത്. പ്രാദേശിക പാഴ്സൽ കമ്പനി തങ്ങളുടെ ഓഫീസിലെത്താൻ ബൈക്ക് ഉടമയായ സുരേഷ് കുമാറിനോട് ആവശ്യപ്പെടുകയായിരുന്നു.
അവിടെ എത്തിയപ്പോൾ രണ്ടാഴ്ച മുമ്പ് മോഷണം പോയ തന്റെ ഹീറോ ഹോണ്ട സ്‌പ്ലെൻഡർ ബൈക്ക് പാഴ്സൽ കമ്പനിയുടെ ഗോഡൗണിൽ കിടക്കുന്നതാണ് കണ്ടത്. ബൈക്ക് മോഷണം പോയതിനെ തുടർന്ന് സുരേഷ് കുമാർ പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചിരുന്നു. പ്രദേശത്തുള്ള ഒരു ചായക്കടയിലെ ജീവനക്കാരനാണ് മോഷണം നടത്തിയതെന്ന് തിരിച്ചറിയുകയുമുണ്ടായി.
അതേസമയം വാഹനം മോഷ്ടിച്ചയാൾ പേ അറ്റ് ഡെലിവറി അടിസ്ഥാനത്തിലാണ് പാഴ്സലയച്ചത്. സുരേഷ് കുമാറിന് തന്റെ ബൈക്ക് തിരിച്ചുകിട്ടാൻ ആയിരം രൂപ പാഴ്സൽ ചാർജ് കൊടുക്കേണ്ടി വന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ