ഒന്നര മാസം മുന്‍പ് ഭാര്യ ഉപേക്ഷിച്ച് പോയി; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്തു; ദാരുണം

ഒന്നര മാസം മുന്‍പ് ഭാര്യ ഉപേക്ഷിച്ച് പോയി; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്തു; ദാരുണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മക്കളെ കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്തു. മുംബൈയിലെ നലസ്‌പോരയിലാണ് ദാരുണ സംഭവം. കൈലാഷ് പാര്‍മര്‍ (35)ആണ് ജീവനൊടുക്കിയത്. ഇയാളുടെ ഭാര്യയും കുട്ടികളുടെ അമ്മയുമായ യുവതി ഒന്നര മാസമായി ഇവര്‍ക്കൊപ്പമല്ല താമസം.

17, 13 വയസുള്ള രണ്ട് പെണ്‍കുട്ടികളേയും 12 വയസുള്ള ആണ്‍കുട്ടിയേയും കഴുത്തു മുറിച്ച് കൊലപ്പെടുത്തിയ ശേഷമാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടികളുടെ കഴുത്തില്‍ മുറിവേറ്റതിന്റെ പാടുകളുണ്ട്. മുറിയില്‍ നിന്ന് ചോര പുരണ്ട കത്തിയും കിട്ടി.

മൂന്ന് കുട്ടികളേയും കൊന്ന ശേഷം കൈലാഷ് ആദ്യ തൂങ്ങി മരിക്കാന്‍ ശ്രമിച്ചു. മൃതദേഹങ്ങള്‍ കിടന്ന മുറിയിലെ സീലിങ് ഫാനില്‍ സാരി കെട്ടിയ നിലയിലായിരുന്നു. എന്നാല്‍ ഇതില്‍ പരാജയപ്പെട്ടതോടെ ഇയാള്‍ കത്തി കൊണ്ട് സ്വയം കുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

വെളുത്തുള്ളി കച്ചവടക്കാരനായിരുന്നു കൈലാഷ്. മറ്റൊരാള്‍ക്കൊപ്പം ഭാര്യയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് കൈലാഷിനെ അസ്വസ്ഥനാക്കിയിരുന്നു. ഇതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളാകാം മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.

വീട്ടില്‍ നിന്ന് അസാധാരണമായ ശബ്ദങ്ങളൊന്നും കേട്ടില്ലെന്ന് അയല്‍വാസികള്‍ വ്യക്തമാക്കി. കുട്ടികളെ മയക്കി കിടത്തിയായിരിക്കാം കൈലാഷ് കൊലപ്പെടുത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്.

ഒന്നര മാസം മുന്‍പ് ഇയാളുടെ ഭാര്യയും കുട്ടികളുടെ അമ്മയുമായ യുവതി വീടുവിട്ട് പോയിരുന്നു. ഇതില്‍ അസ്വസ്ഥനായിരുന്നു മകനെന്ന് കൈലാഷിന്റെ പിതാവായ വിജു പൊലീസിനോട് പറഞ്ഞു.

ഇന്നലെ വൈകീട്ട് ചായ കുടിക്കാനായി കൈലാഷിനെ വിളിച്ചപ്പോള്‍ കുട്ടികള്‍ ഉറങ്ങുകയാണെന്നും പിന്നീട് വരാമെന്നുമായിരുന്നു മറുപടിയെന്ന് വിജു പറഞ്ഞു. രാത്രി 8.30 കഴിഞ്ഞിട്ടും മുറി വിട്ട് ആരും പുറത്ത് വരാതായതോടെ അയല്‍ക്കാരെ കൂട്ടി താന്‍ വാതില്‍ പൊളിച്ച് നോക്കിയപ്പോഴാണ് നാല് പേരേയും ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടതെന്നും വിജു പൊലീസിനോട് വ്യക്തമാക്കി. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com