ന്യൂഡൽഹി: കാമുകിക്ക് ജന്മദിന സമ്മാനം നൽകാൻ പണം ഇല്ലാത്തതിനാൽ മോഷണത്തിനിറങ്ങിയ 22കാരൻ പൊലീസ് പിടിയിൽ. കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു യുവാവിന്റെ മോഷണം. ദാബ്രി സ്വദേശി വിരാട് സിങാണ് പിടിയിലായത്.
ശനിയാഴ്ചയാണ് മോഷണം നടന്നത്. കാമുകിക്ക് വിലയേറിയ പിറന്നാൾ സമ്മാനം നൽകാനായി പ്രതി കത്തി കാണിച്ച് നാല് പേരിൽ നിന്നു പണവും മൊബൈലും മോഷ്ടിക്കുകയായിരുന്നു.
ദാബ്രിയിലെ സീതാപുരി ബസ് സ്റ്റാൻഡിന് സമീത്ത് വച്ചാണ് യുവാവ് മോഷണം നടത്തിയത്. ഗുഡ്ഗാവിലെ ഒരു കോൾസെൻററിൽ ജോലിക്കാരനാണ് ഇയാൾ. കോവിഡ് വ്യാപനത്തെ തുടർന്ന് ജോലി നഷ്ടമായതോടെ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം കാമുകിയുടെ ജന്മ ദിനമായിരുന്നു. കാമുകിക്ക് വിലയേറിയ സമ്മാനം കൊടുക്കാനായി പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. മോഷ്ടിക്കപ്പെട്ട നാല് പേരും പരാതി നൽകിയതോടെയാണ് പ്രതിക്ക് കുരുക്ക് വീണത്.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ധർമ്മപുരയിലെ ഗുർജാർ ഡയറിക്ക് സമീപത്തു വച്ചു പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിരാട് സിങ് തട്ടിയെടുത്ത നാല് മൊബൈൽ ഫോണുകളിൽ ഒരു മൊബൈൽ പ്രതിയിൽ നിന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ