കേന്ദ്ര മന്ത്രി നാരായണ്‍ റാണെയ്ക്ക് ജാമ്യം; അറസ്റ്റ് നടപടി ക്രമം പാലിച്ചല്ലെന്ന് കോടതി 

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് എതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസിലാണ് കേന്ദ്ര മന്ത്രി അറസ്റ്റിലായത്
നാരായണ്‍ റാണെ/പിടിഐ
നാരായണ്‍ റാണെ/പിടിഐ

മുംബൈ: മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത കേന്ദ്രമന്ത്രി നാരായണ്‍ റാണെയ്ക്ക് ജാമ്യം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് എതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസിലാണ് കേന്ദ്ര മന്ത്രി അറസ്റ്റിലായത്. 

എന്നാല്‍ നാരായണ്‍ റാണെയുടെ അറസ്റ്റില്‍ കോടതി പൊലീസിനെ വിമര്‍ശിച്ചു. നടപടിക്രമങ്ങള്‍ പാലിച്ചല്ല അറസ്റ്റ് എന്ന് കോടതി ചൂണ്ടിക്കാണിച്ചു. നാരായണ്‍ റാണെയുടെ ശബ്ദസാമ്പിള്‍ മഹാരാഷ്ട്ര പൊലീസ് ശേഖരിച്ചു വരികയാണ്. ശബ്ദസാമ്പിള്‍ ആവശ്യപ്പെട്ട് ഏഴ് ദിവസം മുന്‍പ് നോട്ടീസ് നല്‍കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. 

മുംബൈ മഹാഡ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റാണെയ്ക്ക് ജാമ്യം അനുവദിച്ചത്. തിങ്കളാഴാച് റായ്ഗഡില്‍ ജന്‍ ആശീര്‍വാദ് യാത്രയില്‍ പങ്കെടുക്കുന്നതിനിടെ ആയിരുന്നു ഉദ്ദവിനെതിരെ റാണെയുടെ വിവാദ പരാമര്‍ശം. 
സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം ഏതാണെന്ന് മുഖ്യമന്ത്രിക്കറിയാത്തത് ലജ്ജാകരമാണ്. ഓഗസ്റ്റ് 15ന് സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്യവെ സ്വാതന്ത്ര്യം കിട്ടിയ വര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ അദ്ദേഹം പിന്നിലേക്ക് നോക്കി. താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ അടിച്ചേനെ'- റാണെ പറഞ്ഞു. ഇതിനെതിരെ മൂന്ന് കേസുകളാണ് മഹാരാഷ്ട്ര പൊലീസ് രജിസ്റ്റര്‍ ചെയ്തത്. 

സംസ്ഥാനത്ത് പ്രശ്നങ്ങള്‍ സൃഷിക്കാനും സമാധാനാന്തരീക്ഷം തകര്‍ക്കാനുമാണ് റാണെയുടെ ശ്രമമെന്ന് ശിവസേന നേതാക്കള്‍ ആരോപിച്ചിരുന്നു. അതേസമയം കേന്ദ്രമന്ത്രിയുടെ അറസ്റ്റ് രാജ്യത്തെ ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ ആരോപിച്ചു. 

മുന്‍ ശിവസേന നേതാവ് കൂടിയാണ് രണ്ടാംമോദി സര്‍ക്കാരിലെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ വകുപ്പു മന്ത്രിയായ റാണെ. 2005ല്‍ ശിവസേന വിട്ട റാണെ 2017 വരെ കോണ്‍ഗ്രസില്‍ തുടര്‍ന്നു. പിന്നീട് മഹാരാഷ്ട്ര സ്വഭിമാന്‍ പക്ഷം എന്ന പാര്‍ട്ടിയുണ്ടാക്കി. 2019ല്‍ ബിജെപിയിലേക്ക് ചേക്കേറിയ റാണെ തന്റെ പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com