താനെ: മഹാരാഷ്ട്രയിലെ താനെയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടി മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച പണം ഇയാളിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
ഹനുമാൻ വിഗ്രഹത്തിന്‍റെ കാലിൽ തൊട്ട് നമസ്കരിക്കുകയും പ്രാർഥിക്കുകയും ചെയ്ത ശേഷമായിരുന്നു യുവാവ് പണം മോഷ്ടിച്ചത്. ഇതിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിന്നാലെ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
താനെയിലെ ഖോപത് പ്രദേശത്തെ ഹനുമാൻ ക്ഷേത്രത്തിൽ നവംബർ ഒമ്പതിനായിരുന്നു സംഭവം. ക്ഷേത്രത്തിന്‍റെ വാതിൽ പൊളിച്ച് മോഷ്ടാവ് അകത്തുകടക്കുകയായിരുന്നു. ശേഷം പണപ്പെട്ടിയിൽനിന്ന് 1000 രൂപ കവർന്നു. വിഡിയോയിൽ മോഷ്ടാവ് ക്ഷേത്രത്തിനകത്ത് പ്രവേശിക്കുന്നതും വിഗ്രഹത്തിന്‍റെ കാലിൽ തൊട്ട് നമസ്കരിക്കുന്നതും കാണാനാകും.
ശനിയാഴ്ച നൗപദ പൊലീസ് പ്രതിയെ പിടികൂടി. ഇയാളിൽനിന്ന് മോഷണം പോയ പണം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ക്ഷേത്ര ഭാരവാഹികളുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ