മഹാരാഷ്ട്രയില്‍ ഇന്നും അരലക്ഷത്തിലധികം രോഗികള്‍; 258 മരണം

സംസ്ഥാനത്ത് ഇതുവരെ 34,58,996 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് അരലക്ഷത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗികളുടെ പ്രതിദിന എണ്ണത്തില്‍ കുറവുണ്ട്. ഇന്ന് 52,312 പേരാണ് രോഗബാധിതര്‍. 258 പേര്‍ മരിച്ചു. 

സംസ്ഥാനത്ത് ഇതുവരെ 34,58,996 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 28,34,473പേര്‍ രോഗമുക്തരായി. ഇതുവരെ 58,245 പേര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 5,64,746 സജീവകേസുകളാണ് സംസ്ഥാനത്തുള്ളത്. മുംബൈ, താനെ, പൂനെ, നാഗ്പൂര്‍ ജില്ലകളില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്.  

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ 10, 12 ക്ലാസുകളിലേക്കുള്ള പരീക്ഷകള്‍ മാറ്റിവച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മേയ് അവസാനത്തോടെയും പത്താം ക്ലാസ് പരീക്ഷ ജൂണ്‍ മാസത്തിലും നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗൈക്വാദ് പറഞ്ഞു. നിലവിലെ സാഹചര്യങ്ങള്‍ പരീക്ഷ നടത്താന്‍ അനുയോജ്യമല്ലെന്നും വിദ്യാര്‍ഥികളുടെ ആരോഗ്യമാണ് തങ്ങളുടെ മുന്‍ഗണനയെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനാല്‍ മുംബൈയില്‍ അടുത്ത അഞ്ചോ ആറോ ആഴ്ചയ്ക്കുള്ളില്‍ മൂന്ന് ജംബോ ഫീല്‍ഡ് ആശുപത്രികള്‍ ആരംഭിക്കുമെന്നും ഫോര്‍ സ്റ്റാര്‍, ഫെവ് സ്റ്റാര്‍ ഹോട്ടലുകള്‍ കോവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റുമെന്നും ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) അറിയിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com