'ജീവിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്, തടവുകാർക്കും ബാധകം'; യുപി സർക്കാരിനെ ഓർമിപ്പിച്ച് സുപ്രീംകോടതി

ഇന്നലെയാണ് കാപ്പനെ ഡൽഹിയിലേക്ക് മാറ്റണമെന്ന് വ്യക്തമാക്കി സുപ്രീംകോടതി ഉത്തരവിറക്കിയത്
സിദ്ദിഖ് കാപ്പനെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകുന്നു/ ഫയല്‍ ചിത്രം
സിദ്ദിഖ് കാപ്പനെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകുന്നു/ ഫയല്‍ ചിത്രം

ന്യൂഡൽഹി; ജീവിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും തടവുകാർക്ക് ഇത് ബാധകമാണെന്നും ഓർമിപ്പിച്ച് സുപ്രീംകോടതി. സിദ്ദിഖ് കാപ്പനെ ഡൽഹിയിൽ ചികിത്സ ലഭ്യമാക്കണമെന്നു വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഇന്നലെയാണ് കാപ്പനെ ഡൽഹിയിലേക്ക് മാറ്റണമെന്ന് വ്യക്തമാക്കി സുപ്രീംകോടതി ഉത്തരവിറക്കിയത്. 

സിദ്ദിഖ് കാപ്പനെ യുപിയിൽ നിന്നും പുറത്ത് കൊണ്ടു പോകുന്നതിനെ അവസാന നിമിഷം വരെ സോളിസിറ്റർ ജനറൽ എതിർത്തിരുന്നു. അപ്പോഴാണ് ജീവിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്ന് സുപ്രീംകോടതി ഓർമിപ്പിച്ചത്. മെച്ചപ്പെട്ട ചികിത്സ നൽകാൻ സിദ്ദിഖിനെ ഡൽഹിക്ക് കൊണ്ടു പോകണമെന്നാണ് ഉത്തരവിടുകയായിരുന്നു. കാപ്പന് ഇടക്കാല ജാമ്യം നൽകണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല.
ഡൽഹിയിലെ എയിംസിലോ റാം മനോഹർ ലോഹ്യ ആശുപത്രിയിലോ കാപ്പനെ പ്രവേശിപ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. 

യുപി സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, സിദ്ദിഖ് കാപ്പന് കോവിഡ് നെഗറ്റീവ് ആയെന്ന് പറഞ്ഞിരുന്നു. എന്നാൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന മെഡിക്കൽ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ്  എൻ വി രമണ അധ്യക്ഷനായ ബെഞ്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ഉത്തരവിട്ടിരിക്കുന്നത്. 

ചികിത്സയ്ക്ക് ശേഷം, ജാമ്യത്തിന് വേണ്ടി സിദ്ദിഖ് കാപ്പന് കേസ് നിലനിൽക്കുന്ന കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും കേരള പത്രപ്രവർത്തക യൂണിയൻ സമർപ്പിച്ച റിട്ട് ഹർജി തീർപ്പാക്കിക്കൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി. 

20ാം തീയതി കോവിഡ് സ്ഥിരീകരിച്ച കാപ്പനെ മഥുരയിലെ കൃഷ്ണ മോഹൻ മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചത്. ഇന്നലെ കോവിഡ് മുക്തനായ കാപ്പനെ ജയിലിലേക്കു മാറ്റിയെന്നാണ് യുപി സർക്കാർ സുപ്രീംകോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com