പ്രതിരോധ കുത്തിവെയ്പ് ഇന്നും തുടരും; ആദ്യ ദിനത്തിൽ വാക്സിൻ സ്വീകരിച്ചത് 1.91 ലക്ഷം പേര്‍

പ്രതിരോധ കുത്തിവെയ്പ് ഇന്നും തുടരും; ആദ്യ ദിനത്തിൽ വാക്സിൻ സ്വീകരിച്ചത് 1.91 ലക്ഷം പേര്‍
ചെന്നൈയിൽ വാക്സിൻ സ്വീകരിക്കുന്ന ആരോ​ഗ്യ പ്രവർത്തക/ പിടിഐ
ചെന്നൈയിൽ വാക്സിൻ സ്വീകരിക്കുന്ന ആരോ​ഗ്യ പ്രവർത്തക/ പിടിഐ

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് രാജ്യത്ത് ഇന്നും തുടരും. കൊറോണ വൈറസ് മഹാമാരിക്കെതിരായി രാജ്യത്ത് തുടക്കം കുറിച്ച പ്രതിരോധ മരുന്നു കുത്തിവെയ്പ്പ് യജ്ഞത്തില്‍ ആദ്യ ദിനത്തിൽ പങ്കാളികളായത് 1.91 ലക്ഷം പേര്‍. ഡല്‍ഹി എംയിംസ് ആശുപത്രിയില്‍ ശൂചീകരണ തൊഴിലാളി മനീഷ് കുമാറിന് ആദ്യ വാക്‌സിന്‍ നല്‍കിയാണ് ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കം കുറിച്ചത്.

കേരളത്തില്‍ 8,062 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. ഡൽഹി അടക്കമുള്ള ഇടങ്ങളിൽ കുത്തിവെയ്പ്പിന് ശേഷം ചിലർക്ക് ആരോഗ്യ പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 

രാജ്യ വ്യാപകമായി ആദ്യ ദിനം മൂന്ന് ലക്ഷം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കാന്‍ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നതെങ്കിലും 1.91 ലക്ഷം പേര്‍ക്കാണ് കുത്തിവെയ്പ്പെടുക്കാനായത്. വാക്‌സിനെടുക്കുന്നതില്‍ ആളുകള്‍ക്കുള്ള കാര്യമായ മടിയാണ് എണ്ണം കുറഞ്ഞതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേ സമയം വാക്‌സിനേഷന്‍ ആദ്യ ദിനം വിജയകരമായിരുന്നു. വാക്‌സിന്‍ എടുത്ത ശേഷം ആരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. കോവിന്‍ ആപ്പില്‍ ചെറിയ തകരാറുകളുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. 

പതിനൊന്ന് സംസ്ഥാനങ്ങളിലാണ് രാജ്യത്ത് അംഗീകാരം ലഭിച്ച കോവിഷീല്‍ഡ് വാക്‌സിനും കോവാക്‌സിനും വിതരണം ചെയ്തത്. മറ്റു സംസ്ഥാനങ്ങളില്‍ ഏതെങ്കിലും ഒരു വാക്‌സിന്‍ മാത്രമാണ് വിതരണം ചെയ്തത്. കേരളത്തില്‍ കോവിഷീല്‍ഡാണ് കുത്തിവെച്ചത്. അസം, ബിഹാര്‍, ഹരിയാണ, കര്‍ണാടക, ഒഡിഷ, രാജസ്ഥാന്‍, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് രണ്ട് വാക്‌സിനുകളും കുത്തിവെച്ചത്. 

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ വാക്‌സിന്‍ സ്വീകരിച്ചത് പാലക്കാട് ജില്ലയിലാണ്. 857 പേര്‍ കുത്തിവെപ്പെടുത്തു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കുമാണ് രാജ്യത്ത് ആദ്യ ഘട്ടത്തില്‍ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com