അച്ഛനെയും മുത്തച്ഛനെയും കഴുത്തുമുറിച്ച് കൊന്നു, ഭയന്ന് ബാത്ത്‌റൂമില്‍ ഒളിച്ച് കാര്യസ്ഥന്‍; ആറാമത്തെ നിലയില്‍ നിന്ന് ചാടി 20കാരന്‍ ജീവനൊടുക്കി

മഹാരാഷ്ട്രയില്‍ അച്ഛനെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ ശേഷം 20കാരന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ അച്ഛനെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ ശേഷം 20കാരന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഇരുവരെയും 20കാരന്‍ കഴുത്തുമുറിച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു.

മുംബൈ മുളുന്ദില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. 84 വയസുള്ള സുരേഷ് കേശവ്, മകന്‍ 50 വയസുള്ള മിലിന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൃത്യത്തിന് ശേഷം വസന്ത് ഓസ്‌കര്‍ കെട്ടിടത്തിന്റെ ആറാമത്തെ നിലയില്‍ നിന്ന് ചാടിയാണ് 20കാരനായ ശാര്‍ദുല്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു.

വീടിന്റെ കാര്യസ്ഥന്‍ ഈസമയത്ത് വീട്ടില്‍ ഉണ്ടായിരുന്നു. ശാര്‍ദുലിന്റെ അച്ഛനെയും മുത്തച്ഛനെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഭയം കാരണം ബാത്ത്‌റൂമില്‍ ഒളിക്കേണ്ടി വന്നതായി കൊലപാതകത്തിന് ദൃക്‌സാക്ഷിയായ കാര്യസ്ഥന്‍ ആനന്ദ് പറഞ്ഞതായി പൊലീസ് പറയുന്നു. മുത്തച്ഛനോടും തന്നോടൊപ്പം ബാത്ത്‌റൂമില്‍ ഒളിക്കാന്‍ പറഞ്ഞെങ്കിലും 84കാരന്‍ തയ്യാറായില്ലെന്നും കാര്യസ്ഥന്‍ പറയുന്നു.

ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അയല്‍വാസിയുടെ വീട്ടിലേക്ക് ഓടിയെങ്കിലും മിലിന്ദിന് രക്ഷപ്പെടാന്‍ സാധിച്ചില്ല. വാതിലില്‍ മുട്ടുന്നത് കേട്ട് തുറന്ന അയല്‍വാസി കഴുത്തില്‍ നിന്ന് ചോരവാര്‍ന്നൊഴുകുന്ന മിലിന്ദിനെയാണ് കണ്ടത്. പിന്നാലെ കത്തിയുമായി ശാര്‍ദുലിനെയും കണ്ടു. ഭയം കൊണ്ട് വാതില്‍ തുറന്നില്ലെന്ന് അയല്‍വാസി പറയുന്നു. മിലിന്ദിന്റെ പിന്നില്‍ ഒന്നിലേറെ തവണ 20കാരന്‍ കുത്തിയതായി പൊലീസ് പറയുന്നു.

മുത്തച്ഛനെ കഴുത്തുമുറിച്ച് കൊന്നശേഷമാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com