ബിജെപി വനിതാ എംപിക്കു നേരെ കല്ലേറ്;  തളര്‍ന്നുവീണു; കാര്‍ അടിച്ചുതകര്‍ത്തു (വീഡിയോ)

.എംപി സഞ്ചരിച്ച കാറിന് നേരെ അജ്ഞാതര്‍ കല്ലെറിയുകയായിരുന്നു.
ബിജെപി എംപി രഞ്ജിത കോലി
ബിജെപി എംപി രഞ്ജിത കോലി

ജയ്പൂര്‍: രാജസ്ഥാനില്‍ ബിജെപി എംപിക്കു നേരെ അതിക്രമം. ഭരത്പൂര്‍ മണ്ഡലത്തിലെ എംപി രഞ്ജിത കോലിയ്ക്ക് നേരെയാണ് അജ്ഞാതര്‍ ആക്രമണം നടത്തിയത്. ഇതേതുടര്‍ന്ന് എംപി തളര്‍ന്നുവീണു. 

ഇന്നലെ രാത്രിയാണ് സംഭവം. എംപി സഞ്ചരിച്ച കാറിന് നേരെ അജ്ഞാതര്‍ കല്ലെറിയുകയായിരുന്നു. കമ്യൂണിറ്റി കെയര്‍ സെന്റര്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ആക്രമണം. കാറിലെത്തിയ ആറംഗസംഘം എംപിയുടെ കാര്‍തടഞ്ഞുനിര്‍ത്തിയ ശേഷം കല്ലെറിയുകയായിരുന്നു. പിന്നീട് ഇരുമ്പ് വടികൊണ്ട് കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. അക്രമണത്തിനിടെ തളര്‍ന്നുവീണതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംപിയെ പിന്നീട് ഡിസ് ചാര്‍ജ് ചെയ്തു.

അക്രമണത്തിന് പിന്നാലെ ഇതിന്റെ ദൃശ്യങ്ങള്‍ എംപി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ഭരത്പൂരിലെ ആര്‍ബിഎം ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു ആക്രമണമെന്ന് എംപി ട്വിറ്ററില്‍ കുറിച്ചു. ആക്രമണം ഭയപ്പെടുത്തുന്നതായിരുന്നു. ഇത് കണ്ട് താന്‍ തളര്‍ന്നുവീണു. 45 മിനിറ്റ് കഴിഞ്ഞ ശേഷമാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്. നിരവധി തവണ വിളിച്ചെങ്കിലും ജില്ലാ മജിസ്‌ട്രേറ്റ് ഫോണ്‍ എടുക്കാന്‍ തയ്യാറായില്ലെന്നും എംപി ട്വിറ്ററില്‍ കുറിച്ചു.

അശോക് ഗെലോട്ടിന്റെ ഭരണത്തില്‍ കുറ്റകൃത്യങ്ങളുടെ നാടായി രാജസ്ഥാന്‍ മാറിയെന്ന് ബിജെപി നേതാവ് സതീഷ് പൂനിയ പറഞ്ഞു. ജയ്പൂരില്‍ ഗര്‍ഭിണി ബലാത്സംഗത്തിനിരയാകുന്നു, മറുവശത്ത് എംപിയ്ക്ക് നേരെ ആക്രമണം നടക്കുന്നു. ഭരണത്തില്‍ തുടരാനുള്ള ധാര്‍മികത ഗെലോട്ട് നഷ്ടമായെന്നും സതീഷ് പുനിയ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com