സ്പെഷ്യല്‍ ക്ലാസുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; പ്ലസ് ടുവിദ്യാര്‍ഥിനിയെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചു; 17കാരി തൂങ്ങിമരിച്ചു

ചിന്മയ വിദ്യാലയത്തിലെ ഫിസിക്സ് അധ്യാപകനായ മിഥുന്‍ ചന്ദ്രവര്‍ത്തിയ എന്ന അധ്യാപകന്റെ പേര് എഴുതിവെച്ചാണ് 17 വയസുള്ള വിദ്യാര്‍ഥിനി തൂങ്ങി മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോയമ്പത്തൂര്‍: അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ച പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു.  കോയമ്പത്തൂരിലെ ചിന്മയ വിദ്യാലയത്തിലെ ഫിസിക്സ് അധ്യാപകനായ മിഥുന്‍ ചന്ദ്രവര്‍ത്തിയ എന്ന അധ്യാപകന്റെ പേര് എഴുതിവെച്ചാണ് 17 വയസുള്ള വിദ്യാര്‍ഥിനി തൂങ്ങി മരിച്ചത്. അധ്യാപകനെ പോക്സോ ചുമത്തി കോയമ്പത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. 

ഒന്നിലധികം തവണ പെണ്‍കുട്ടിയെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പൊലിസ് പറഞ്ഞു.  ഏപ്രില്‍ മാസത്തില്‍ സ്പെഷ്യല്‍ ക്ലാസിന്റെ പേരില്‍ വിദ്യാര്‍ഥിനിയെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി ഇയാള്‍ പീഡിപ്പിച്ചെന്നാണ് വിവരം. പെണ്‍കുട്ടി സംഭവം സ്‌കൂള്‍ മാനേജ്മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ ഇയാളെ പുറത്താക്കുകയും പ്രിന്‍സിപ്പാളിനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. 

സ്‌കൂളില്‍ നിന്ന് ട്രാന്‍സ്ഫര്‍ വാങ്ങിയ പെണ്‍കുട്ടി അടുത്തുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ന്നു.സംഭവത്തിന് ശേഷം മാനസിക വിഷമത്തിലായിരുന്ന പെണ്‍കുട്ടിക്ക് പുതിയ സ്‌കൂള്‍ അധികൃതര്‍ കൗണ്‍സലിങ് അടക്കം നല്‍കി വരുകയായിരുന്നു. അധ്യാപകന്റെ ലൈംഗികാതിക്രമവും ആവര്‍ത്തിച്ചുള്ള പീഡനവും കാരണം പെണ്‍കുട്ടി കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് സുഹൃത്തും മാതാപിതാക്കളും ആരോപിച്ചു. 

വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ വീട്ടില്‍ തനിച്ചായ പെണ്‍കുട്ടി സുഹൃത്തിനെ വിളിച്ചെങ്കിലും സുഹൃത്തിന് ഫോണ്‍ എടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഏഴ് മണിയോടെ സുഹൃത്ത് തിരിച്ചു വിളിച്ചെങ്കിലും പ്രതികരണമില്ലായിരുന്നു. ഇതോടെ സുഹൃത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും പിതാവിനെ വിവരം അറിയിക്കുകയുമായിരുന്നു. ഇരുവരും ചേര്‍ന്നാണ് അകത്തുനിന്ന് പൂട്ടിയ മുറിക്കുള്ളില്‍ പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

അധ്യാപകനെതിരേ ഐപിസി 306 (ആത്മഹത്യ പ്രേരണ), സെക്ഷന്‍ 9 (എല്‍) (കുട്ടിയെ ഒന്നിലധികം തവണ അല്ലെങ്കില്‍ ആവര്‍ത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുക) എന്നിവ പ്രകാരവും പോക്‌സോ നിയമപ്രകാരവും കേസെടുത്തുത്തിട്ടുണ്ട്. അധ്യാപകന് പുറമേ മറ്റ് രണ്ട് പേരുടെ പേരും പെണ്‍കുട്ടി ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ടെങ്കിലും ഇവര്‍ക്കെതിരേ ഇതുവരെ കേസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com