ആത്മഹത്യ ചെയ്ത കോവിഡ് രോ​ഗികളുടെ കുടുംബത്തിനും നഷ്ടപരിഹാരം; കേന്ദ്രം സുപ്രീം കോടതിയിൽ 

ആത്മഹത്യ ചെയ്ത കോവിഡ് രോ​ഗികളുടെ കുടുംബത്തിനും നഷ്ടപരിഹാരം; കേന്ദ്രം സുപ്രീം കോടതിയിൽ 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: ആത്മഹത്യ ചെയ്ത കോവിഡ് രോഗികളുടെ കുടുംബത്തിനും നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. കോവിഡ് ബാധിതർ ആത്മഹത്യ ചെയ്താൽ അതിനെ കോവിഡ് മരണമായി കണക്കാനാകില്ലെന്ന കേന്ദ്രത്തിൻറെ നിലപാട് പുനഃപരിശോധിക്കണമെന്ന് കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ കോടതി നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് കേന്ദ്രം മാനദണ്ഡത്തിൽ മാറ്റം വരുത്തിയത്.  

50,00 രൂപ വീതം നൽകാമെന്നാണ് ദേശീയ ദുരന്ത നിവാരണം അതോറിറ്റി മുഖേന കേന്ദ്രം കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതിനുള്ള തുക സംസ്ഥാനങ്ങൾ അവരുടെ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് കണ്ടെത്തണമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. 

കോവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. കോവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായ ധനം നൽകേണ്ടതുണ്ടെന്ന് ജൂൺ 30നാണ് സുപ്രീംകോടതി നിർദേശിച്ചത്. ഇതുസംബന്ധിച്ച് ആറാഴ്ചയ്ക്കകം മാർഗനിർദേശം തയ്യാറാക്കാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ ചുവടുപിടിച്ചാണ്  കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്.

ഒരു കുടുംബത്തിന് 50,000 രൂപ നൽകാമെന്നാണ് കേന്ദ്രം കോടതിയെ ധരിപ്പിച്ചത്. സംസ്ഥാനങ്ങൾ തുക കൈമാറുമെന്നും കേന്ദ്രം അറിയിച്ചു. ഇത് സംബന്ധിച്ച് ദേശീയ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ മാർഗരേഖ കേന്ദ്രം സുപ്രീംകോടതിക്ക് കൈമാറി. സംസ്ഥാനങ്ങളിലെ ദുരന്ത പ്രതികരണ ഫണ്ടിൽ നിന്ന് തുക അനുവദിക്കണം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അല്ലെങ്കിൽ ജില്ലാ ഭരണകൂടം വഴി തുക കൈമാറുമെന്നും കേന്ദ്രസർക്കാർ കോടതിയെ ധരിപ്പിച്ചു.

ഒരാഴ്ച മുൻപ് കോവിഡ് രോഗിയുടെ ആത്മഹത്യ കോവിഡ് മരണമായി കണക്ക് കൂട്ടണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. കോവിഡ് ബാധിച്ചവർ അത്മഹത്യ ചെയ്താൽ നഷ്ടപരിഹാരം നൽകില്ലെന്ന കേന്ദ്രനയം മാറ്റണമെന്നും നിർദേശിച്ചു.

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച മാർഗരേഖയിലാണ് കോവിഡ് രോഗിയായിരിക്കെ ആത്മഹത്യ ചെയ്യുകയോ, അപകടത്തിൽപ്പെട്ട് മരിക്കുകയോ ചെയ്യുന്നവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്ന് വ്യക്തമാക്കിയത്. എന്നാൽ സർക്കാരിന്റെ ഈ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കോവിഡ് രോഗി ആത്മഹത്യ ചെയ്താലും അത് കോവിഡ് മരണമായി കണക്കാക്കണം. മറ്റ് ഏതെങ്കിലും അപകടമരണമുണ്ടായാൽ അത് കോവിഡ് മരണമായി കണക്കാക്കണം. അതുകൊണ്ട് അവരുടെ കുടുംബത്തിനും നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. നിലവിലെ മാർഗരേഖയിൽ മാറ്റം വരുത്തണമെന്നാണ് കോടതി കേന്ദ്രസർക്കാരിനോട് അന്ന് ആവശ്യപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com