മുംബൈ; പ്രമുഖ ടെലിവിഷൻ താരം വീണാ കപൂറിനെ മകൻ തലയ്ക്കടിച്ചുകൊന്നു. സ്വത്തു തർക്കത്തിന്റെ പേരിലായിരുന്നു കൊലപാതകം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ സച്ചിൻ കപൂറിനെയും (43) വീട്ടുജോലിക്കാരൻ ലാലു കുമാർ മണ്ഡലിനെയും(25) പൊലീസ് അറസ്റ്റു ചെയ്തു.
മുംബൈയിലെ ജുഹുവിലാണ് സംഭവമുണ്ടായത്. 74കാരിയായ വീണയെ മകൻ സച്ചിൻ ബേസ്ബോൾ ബാറ്റുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം നദിയിൽ വലിച്ചെറിയുകയുമായിരുന്നുവെന്ന് പൊലീസിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.
ചൊവ്വാഴ്ച രാത്രിയാണ് വീണ കപൂറിനെ കാണാനില്ലെന്ന വിവരം ഇവർ താമസിച്ചിരുന്ന കൽപടരു സെസൈറ്റിയിലെ സുരക്ഷ ജീവനക്കാർ ജുഹു പൊലീസിനെ അറിയിക്കുന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ വീണയുടെ മൊബൈൽ ലൊക്കേഷൻ സച്ചിൻ താമസിക്കുന്ന പൻവേലിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ സച്ചിനേയും ലാലു കുമാറിനേയും പൊലീസ് ചോദ്യം ചെയ്യാൻ വിളിക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്യലിലാണ് ഇരുവരും കൊലപാതക വിവരം പങ്കുവച്ചത്.
വീണയും സച്ചിനും തമ്മിൽ ഏറെക്കാലമായി പിണക്കത്തിലാണ്. 12 കോടിയുടെ സ്വത്തിന്റെ പേരിലാണ് തർക്കം. സ്വത്തിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് ബേസ്ബോൾ ബാറ്റുകൊണ്ട് വീണയുടെ തലയ്ക്ക് തുടർച്ചയായി അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീട്ടുജോലിക്കാരന്റെ സഹായത്തോടെ മൃതദേഹം 90 കിലോമീറ്റർ അകലെയുള്ള കാട്ടിലെ നദിയിൽ വലിച്ചെറിഞ്ഞെന്നും സച്ചിൻ പൊലീസിനോടു പറഞ്ഞു. വീണയുടെ മറ്റൊരു മകൻ അമേരിക്കയിലാണ് താമസിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ