ഇന്ത്യയില്‍ വന്‍ ആക്രമണത്തിന് കോപ്പുകൂട്ടി ദാവൂദ് ഇബ്രാഹിം; പ്രത്യേക സംഘത്തെ നിയോഗിച്ചു;  പ്രമുഖ രാഷ്ട്രീയ നേതാക്കളും വ്യവസായ പ്രമുഖരും ഹിറ്റ് ലിസ്റ്റില്‍ 

രാജ്യത്ത് ഭീകരപ്രവര്‍ത്തനത്തിനും സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാനുമായി ഹവാല മാര്‍ഗത്തിലൂടെ പണം എത്തിക്കുന്നതായും എന്‍ഐഎ പറയുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിം ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സ്‌ഫോടന പരമ്പകള്‍ നടത്താനും സംഘര്‍ഷം ഉണ്ടാക്കാനുമാണ് പദ്ധതി ഇട്ടതെന്നും എന്‍ഐഎ രജിസ്റ്റർ ചെയ്ത എഫ്‌ഐആറില്‍ വെളിപ്പെടുത്തുന്നു. 

ഡല്‍ഹി, മുംബൈ നഗരങ്ങളാണ് പ്രധാനമായും ലക്ഷ്യമിട്ടത്. കൂടാതെ രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവരും ഡി കമ്പനി തയ്യാറാക്കിയ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു. 

രാജ്യത്ത് ഭീകരപ്രവര്‍ത്തനത്തിനും സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാനുമായി ഹവാല മാര്‍ഗത്തിലൂടെ ദാവൂദ് ഇബ്രാഹിം സംഘം പണം എത്തിക്കുന്നതായും എന്‍ഐഎ പറയുന്നു. ഇതുസംബന്ധിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് എന്‍ഐഎ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 

സാമ്പത്തിക തട്ടിപ്പുകേസില്‍ ദാവൂദ് ഇബ്രാഹിമിനും കൂട്ടാളികള്‍ക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി താനെ ജയിലില്‍ കഴിയുന്ന ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കറെ ഇഡി ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

കഴിഞ്ഞദിവസം ഇഡി ദാവൂദുമായി ബന്ധമുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലും വ്യാപക റെയ്ഡ് നടത്തിയിരുന്നു. ദാവൂദിന്റെ സഹോദരി ഹസീന പാര്‍ക്കറുടെ മകന്റെ വീട്ടിലും പരിശോധന നടത്തി. കൂടാതെ, ദാവൂദിന്റെ ഏറ്റവും അടുത്ത അനുയായി ഛോട്ടാ ഷക്കീലുമായി ബന്ധമുള്ള 10 ഇടത്തും റെയ്ഡ് നടന്നതായാണ് റിപ്പോര്‍ട്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com