കാമുകനെ കാണണം, ആറു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ഒളിവില്‍ പാര്‍പ്പിച്ച് യുവതി; അറസ്റ്റ്

കുട്ടിയെ ആറു ദിവസം പിങ്കി ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നുവെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട സന്തോഷ് കുമാര്‍ സിങ് പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്‌നൗ:ജോലിക്കായി പോയ കാമുകനെ അരികിലെത്തിക്കുന്നതിനായി കാമുകന്റെ സഹോദരനെ യുവതി തട്ടിക്കൊണ്ടുപോയി. സംഭവത്തില്‍ യുവതി അടക്കം മൂന്നുപേര്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ചാത്താരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടക്കുന്നത്. 

സമീപഗ്രാമവാസിയായ 32 വയസ്സുള്ള പിങ്കി, ഇവരുടെ അനന്തരവന്‍ ലവ്‌കേഷ്, പിങ്കിയുടെ ആണ്‍സുഹൃത്ത് 20 കാരന്‍ ഹീരാലാല്‍ എന്നിവരാണ് അറസ്റ്റിലായത്. ഹീരാലാലിന്റെ ഇളയ സഹോദരനാണ് കാണാതായ കുട്ടി. 

ഈ മാസം 15 നാണ്, ഹിമ്മത് ഗാരി ഗ്രാമത്തിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ദോരിലാല്‍ എന്ന ആറുവയസ്സുകാരനെ കാണാതാകുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിന് പരാതി നല്‍കി. കുട്ടിക്കായി തിരച്ചില്‍ തുടരുന്നതിനിടെ, കുട്ടിയെ ആറു ദിവസം പിങ്കി ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നുവെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട സന്തോഷ് കുമാര്‍ സിങ് പറഞ്ഞു. 

ജോലി സംബന്ധമായി ഹീരാലാല്‍ ഗുരുഗ്രാമിലേക്ക് പോയി. ഇതേത്തുടര്‍ന്ന് മാസങ്ങളായി പിങ്കി കാമുകനെ കാണാറില്ലായിരുന്നു. ഇതേത്തുടര്‍ന്ന് കാമുകനെ കാണുന്നതിനായി യുവതി അനന്തരവന്‍ ലവ്‌കേഷുമായി ചേര്‍ന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ പദ്ധതി തയ്യാറാക്കുന്നത്. 

ഇതനുസരിച്ച് ലവ്‌കേഷ് വീട്ടില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു വന്ന് പിങ്കിക്ക് കൈമാറുകയായിരുന്നു. പിങ്കി സഹോദരനെ തട്ടിക്കൊണ്ടു വന്ന കാര്യം ഹീരാലാലിനെ അറിയിച്ചു. കുട്ടി യുവതിയുടെ കസ്റ്റഡിയില്‍ ഉണ്ടെന്ന മനസ്സിലാക്കിയെങ്കിലും, ഹീരാലാല്‍ ഇക്കാര്യം പൊലീസിനോടും വീട്ടുകാരോടും മറച്ചു വെച്ചു. 

ഇതിനിടെ ഹാരാലാലും പിങ്കിയും തമ്മില്‍ ബന്ധമുള്ളതായി പൊലീസ് മനസ്സിലാക്കി. ഇരുവരുടേയും ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന് പൊലീസ്, കുട്ടി യുവതിയുടെ കസ്റ്റഡിയിലുണ്ടെന്ന് മനസ്സിലാക്കുകയും കണ്ടെത്തി മോചിപ്പിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ പിങ്കി, ലവ്‌കേഷ്, കാമുകന്‍ ഹീരാലാല്‍ എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com