അനുവാദം ഇല്ലാതെ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങി; ഭാര്യയെ കൊല്ലാന്‍ വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തി ഭര്‍ത്താവ്

ഏറെനേരം കഴിഞ്ഞിട്ടും ഭര്‍ത്താവ് മടങ്ങി വരാതിരുന്നതോടെ യുവതിക്ക് എന്തോ പന്തികേടുണ്ടെന്ന് തോന്നി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത: തന്റെ അനുമതിയില്ലാതെ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിയ ഭാര്യയെ കൊല്ലാന്‍ വാടക കൊലയാളിയെ ഏര്‍പ്പാടാക്കിയ ഭര്‍ത്താവ് അറസ്റ്റില്‍. രാജേഷ് ഝാ എന്ന 40കാരനാണ് പിടിയിലായത്. കൊലയാളിയുടെ ആക്രമണത്തില്‍ തൊണ്ടയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലാണ്. കൊല്‍ക്കത്തയിലെ നരേന്ദ്രപൂരില്‍ വ്യാഴാഴ്ചയാണ് സംഭവം. 

യുവതി ഏതാനും മാസം മുമ്പ് ഭര്‍ത്താവിനോട് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അയാള്‍ അത് നിരസിച്ചു. തുടര്‍ന്ന് യുവതി ട്യൂഷന്‍ ക്ലാസ് എടുത്ത് സ്വരുക്കൂട്ടിയ പണം കൊണ്ട് ജനുവരി ഒന്നിന് ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങി. 

ഇതറിഞ്ഞ ഭര്‍ത്താവ് രോഷാകുലനാകുകയും ഭാര്യയെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നുവെന്ന് നരേന്ദ്രപൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഭര്‍ത്താവ് വീടിന്റെ പ്രധാന വാതില്‍ പൂട്ടാനെന്ന് പറഞ്ഞു പോയി. 

ഏറെനേരം കഴിഞ്ഞിട്ടും ഭര്‍ത്താവ് മടങ്ങി വരാതിരുന്നതോടെ യുവതിക്ക് എന്തോ പന്തികേടുണ്ടെന്ന് തോന്നി. ഭര്‍ത്താവിനെ അന്വേഷിച്ചുപോയ യുവതിയെ രണ്ടുപേര്‍ ആക്രമിച്ചു. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കഴുത്തിന് മുറിവേല്‍പ്പിച്ചു. അക്രമികളുടെ പിടിയില്‍ നിന്നും കുതറിയോടിയ യുവതി ഒച്ചവെച്ച് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

ഓടിക്കൂടിയ അയല്‍വാസികള്‍ യുവതിയുടെ ഭര്‍ത്താവിനെയും വാടകക്കൊലയാളി സുരജിത്തിനെയും പിടികൂടി പൊലീസിന് കൈമാറി. ഇതിനിടെ രക്ഷപ്പെട്ട അക്രമിസംഘത്തിലെ രണ്ടാമനു വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗുരുതരമായി മുറിവേറ്റ യുവതിയുടെ തൊണ്ടയ്ക്ക് ഏഴു സ്റ്റിച്ച് ഇടേണ്ടി വന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com