അഞ്ചുമണിക്ക് എംഎല്‍എമാരുടെ യോഗം; പങ്കെടുത്തില്ലെങ്കില്‍ പുറത്താക്കും, അന്ത്യശാസനവുമായി ശിവസേന

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ രാജിവച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ എംഎല്‍എമാരുടെ യോഗം വിളിച്ച് ശിവസേന
ഉദ്ധവ് താക്കറെ,ആദിത്യ താക്കറെ/പിടിഐ
ഉദ്ധവ് താക്കറെ,ആദിത്യ താക്കറെ/പിടിഐ

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ രാജിവച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ എംഎല്‍എമാരുടെ യോഗം വിളിച്ച് ശിവസേന. വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന യോഗത്തില്‍ എല്ലാ എംഎല്‍എമാരും പങ്കെടുക്കണമെന്ന് ശിവസേന ചീഫ് വിപ്പ് സുനില്‍ പ്രഭു എംഎല്‍എമാര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു. 

ആരെങ്കിലും യോഗത്തില്‍ പങ്കെടുക്കാതിരുന്നാല്‍ അവര്‍ സ്വമേധയാ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതായി വിലയിരുത്തുമെന്നും കത്തില്‍ പറയുന്നു. 
മുന്‍കൂട്ടി അറിയിക്കാതെയും കൃത്യമായ കാരണമില്ലാതെയും ആരെങ്കിലും യോഗത്തില്‍ പങ്കെടുക്കാതിരുന്നാല്‍ ഭരണഘടനാ വ്യവസ്ഥകള്‍ അനുസരിച്ച് അവരുടെ അഗംത്വം റദ്ദാക്കുന്ന നടപടിയിലേക്ക് പാര്‍ട്ടി കടക്കുമെന്നും കത്തില്‍ പറയുന്നു. 

പുതിയ നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് ഉച്ചയ്ക്ക് അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. കോവിഡ് ബാധിതനായ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്. എന്നാല്‍ സര്‍ക്കാര്‍ പിരിച്ചുവിടുന്നതിനെ കുറിച്ച് യോഗത്തില്‍ തീരുമാനമൊന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം, തനിക്കൊപ്പം സ്വതന്ത്രര്‍ ഉള്‍പ്പെടെ നാല്‍പ്പത്തിയാറ് എംഎല്‍എമാരുണ്ടെന്നാണ് വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ പറയുന്നത്. 40 ശിവസേന അംഗങ്ങളും ആറ് സ്വതന്ത്രരും തനിക്കൊപ്പമുണ്ടെന്ന് ഷിന്‍ഡെ അവകാശപ്പെടുന്നു. നിലവില്‍ ഇവര്‍ ഗുവാഹത്തിയിലാണുള്ളത്. വിമത എംഎല്‍എമാരെ കാണാനായി ശിവസേന നേതാക്കള്‍ ഗുവാഹത്തിയിലേക്ക് തിരിച്ചു. 

വിമതരുടെ ക്യാമ്പിലുണ്ടായിരുന്ന എംഎല്‍എ നിതിന്‍ ദേശ്മുഖ് മഹാരാഷ്ട്രയില്‍ തിരിച്ചെത്തി. തന്നെ തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നും ഗുജറാത്തില്‍ എത്തിയ താന്‍ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു എന്നുമാണ് ദേശ്മുഖ് പറയുന്നത്. 

നേരത്തെ, നിയമസഭ പിരിച്ചുവിടുന്ന സാഹചര്യം ഒരുങ്ങുന്നതായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് ട്വീറ്റില്‍ കുറിച്ചിരുന്നു.മന്ത്രിസഭ രാജിവെച്ചേക്കുമെന്ന അഭ്യൂഹത്തിന് ശക്തി പകര്‍ന്ന്, ആദിത്യ താക്കറെ ട്വിറ്ററില്‍ നിന്നും ടൂറിസം മന്ത്രി എന്ന പദവി നീക്കം ചെയ്തിട്ടുണ്ട്. അതിനിടെ, വിമതര്‍ക്ക് പിന്തുണയുമായി ഒരു ശിവസേന എംഎല്‍എ കൂടി രംഗത്തെത്തി. യോഗേഷ് കദം ആണ് ഷിന്‍ഡെ ക്യാമ്പിനൊപ്പം ചേരാന്‍ തയ്യാറെടുക്കുന്നത്. മുതിര്‍ന്ന ശിവസേന നേതാവ് രാംദാസ് കദത്തിന്റെ മകനാണ് യോഗേഷ്. അതേസമയം വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയുമായി ചര്‍ച്ചകള്‍ തുടരുകയാണെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു.

അധികാരം നഷ്ടപ്പെട്ടാലും പാര്‍ട്ടി പോരാട്ടം തുടരും. ആശയാദര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുമെന്നും റാവത്ത് പറഞ്ഞു. ഇഡിയുടെ ഇടപെടലുകളാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ശിവസേന നേതാവ് അരവിന്ദ് സാവന്ത് കുറ്റപ്പെടുത്തി. ശിവസേനയിലുണ്ടായത് അവരുടെ ആഭ്യന്തരകാര്യമെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ പറഞ്ഞു. അതില്‍ ഇടപെടരുതെന്ന് പാര്‍ട്ടി എംഎല്‍എമാര്‍ക്ക് പവാര്‍ നിര്‍ദേശം നല്‍കി. രാവിലെ പവാര്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദിലീപ് വല്‍സെ പാട്ടീലുമായി ചര്‍ച്ച നടത്തി.കോണ്‍ഗ്രസ് നേതാക്കളും യോഗം ചേര്‍ന്നു. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com