മുംബൈ; ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ മരണത്തിനു കാരണമായ വാഹനാപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കാർ അമിത വേഗത്തിലായിരുന്നെന്നും ഇടതു വശത്തുകൂടി ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത് എന്നുമാണ് പ്രാഥമിക നിഗമനം. ഇന്നലെ മുംബൈയ്ക്ക് സമീപം പാല്‍ഘറിലെ ദേശീയപാതയില്‍ വച്ചായിരുന്നു അപകടം.
ഒരു സ്ത്രീയാണ് കാർ ഓടിച്ചതെന്നും ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യാൻ ശ്രമിക്കവേ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നെന്നുമാണ് ദൃക്സാക്ഷികളുടെ മൊഴി. മുംബൈയിലെ പ്രശസ്ത ഗൈനകോളജിസ്റ്റ് ഡോ. അനഹിത പണ്ടോളെയാണ് കാർ ഓടിച്ചിരുന്നതെന്നാണ് വിവരം. അനഹിതയുടെ ഭർത്താവ് ഡാരിയസ് പണ്ടോളെ , ഇദ്ദേഹത്തിന്റെ സഹോദരൻ ജഹാംഗിർ പണ്ടോളെ എന്നിവരാണ് കാറിലുണ്ടായിരുന്നത്. പിൻസീറ്റിലിരുന്ന മിസ്ത്രിയും ജഹാംഗിറുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഗുജറാത്തിലെ ഉദ്വാദയിലുള്ള പാഴ്‌സി ക്ഷേത്രമായ അതാഷ് ബെഹ്‌റാം അഗ്നി ക്ഷേത്രം സന്ദര്‍ശിക്കാന്‍ പോയതായിരുന്നതായാണ് വിവരം. പരുക്കേറ്റ അനഹിതയും ഭർത്താവും ആശുപത്രിയിൽ ചികിത്സയിലാണ്. അഹമ്മദാബാദിൽനിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് മിസ്ത്രി സഞ്ചരിച്ച് കാർ അപകടത്തിൽപ്പെട്ടത്. മുംബൈയിൽനിന്ന് 120 കിലോമീറ്റർ അകലെ പാൽഘറിൽ ഞായറാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു അപകടം.
രത്തന്‍ ടാറ്റയ്ക്ക് ശേഷമാണ് ടാറ്റാ സണ്‍സിന്റെ ചെയര്‍മാനായി സൈറസ് മിസ്ത്രിയെത്തുന്നത്. 2016 ഒക്ടോബറില്‍ സ്ഥാനത്തുനിന്ന് നീക്കി. പിന്നീട് എന്‍.ചന്ദ്രശേഖരന്‍ ടാറ്റ സണ്‍സിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി ചുമതലയേറ്റു. ടാറ്റ സണ്‍സിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി സൈറസ് മിസ്ത്രിയെ നീക്കാനുള്ള ടാറ്റ ഗ്രൂപ്പിന്റെ തീരുമാനം ശരിവച്ച 2021ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സപൂര്‍ജി പല്ലോന്‍ജി (എസ്പി) ഗ്രൂപ്പിന്റെ ഹര്‍ജി മേയ് മാസത്തില്‍ സുപ്രീം കോടതി തള്ളിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ